ഇപ്പോഴും വെടിപ്പുരയിൽ സ്ഫോടനങ്ങൾ നടക്കുന്നു
തൃശൂർ: പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ അഞ്ചു മരണം സ്ഥിരീകരിച്ചു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിൽ ഏപ്രിൽ 21 ചൊവ്വാഴ്ച മൂന്നരയോടെയുണ്ടായ സ്ഫോടനത്തിൽ നാൽപ്പതു പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായാണ് വിവരം. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാതെ രക്ഷാപ്രവർത്തകർക്കു സംഭവ സ്ഥലത്തേക്കു പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇപ്പോഴും വെടിപ്പുരയിൽ സ്ഫോടനങ്ങൾ നടക്കുന്നുണ്ട്.
ഇവിടെ പ്രവർത്തിച്ചിരുന്ന അഞ്ചു വെടിപ്പുരകളും കത്തിനശിച്ചു.
വെടിപ്പുര പ്രവർത്തിച്ചിരുന്ന പാടത്തിന്റെ ചുറ്റുപാടുള്ള മരങ്ങളെല്ലാം കത്തിപ്പോയി. ഇവിടെ പ്രവർത്തിച്ചിരുന്ന അഞ്ചു വെടിപ്പുരകളും കത്തിനശിച്ചു. മൃതദേഹാവശിഷ്ടങ്ങൾ പാടത്ത് പലഭാഗത്തും ചിതറിക്കിടക്കുന്നതായി ദൃക്സാക്ഷികൾ പറയുന്നു. വളരെ ദൂരേയ്ക്കുവരെ ശരീര ഭാഗങ്ങൾ തെറിച്ചുവീണിട്ടുണ്ട്. വീണ്ടും സ്ഫോടനങ്ങൾ നടക്കുന്നത് രക്ഷാപ്രവർത്തനം അതീവദുഷ്കരമായി മാറിയിട്ടുണ്ട്. തുടർസ്ഫോടനങ്ങൾ നടക്കുന്നതിനാൽ ഫയർ ഫോഴ്സിന് സ്ഫോടന സ്ഥലത്തെ രക്ഷാപ്രവർത്തനം വെല്ലുവിളിയായി മാറിയിട്ടുണ്ട്. പൊട്ടാൻ സാധ്യതയുള്ള വെടിക്കോപ്പുകൾ ഇനിയും അവിടെ അവശേഷിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമാകാൻ ജില്ലാ കളക്ടർ ആശുപത്രികൾക്കു നിർദേശം നൽകി. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസ് മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ്.
.
