ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ കാട്ടാന വീണ്ടും കുടിൽ തകർത്തു. വീട്ടിൽ അന്തിയുറങ്ങിയ മൂന്നു പേർ ആനയുടെ പിടിയിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്ലോക്ക് ഒമ്പത് പൂക്കുണ്ടിലെ ഓമന ബാബുവിന്റെ പുരയിടത്തിലെ ഷെഡ് ആണ് ആന തകർത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.45 ഓടെയായിരുന്നു ആനയുടെ ആക്രമണം. ശബ്ദംകേട്ട് വളർത്തുനായ കുരച്ച് ബഹളം വച്ചതോടെ ഓടിയടുത്ത ആന കുടിലിനു നേരേ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടെ വീട്ടുകാര് ഉണർന്നു.
കുടുംബാംഗങ്ങൾ മുൻഭാഗത്തുകൂടി പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
കുടിലിന് പിറകുവശം തകർക്കുന്നതിനിടയിൽ ഷെഡിലെ താമസക്കാരായ അമ്മിണിയും മറ്റ് കുടുംബാംഗങ്ങളും മുൻഭാഗത്തുകൂടി പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഓമനയുടെ ബന്ധുക്കളായ അമ്മിണി, മഹേഷ്, അമ്മു എന്നിവരാണ് ഷെഡിൽ ഉണ്ടായിരുന്നത്.അമ്മിണിക്ക് ഒമ്പതാം ബ്ലോക്കിൽ സ്വന്തമായി സ്ഥലവും വീടും ഉണ്ടെങ്കിലും കാട്ടാനശല്യം രൂക്ഷമാണ്. സമീപ വീടുകളിൽ താമസക്കാർ ഇല്ലാതായതോടെ മേഖലയിൽ തനിച്ചായ അമ്മിണി ബന്ധുവായ ഓമന ബാബുവിന്റെ പുരയിടത്തിൽ കുടിൽ കെട്ടി കഴിയുകയായിരുന്നു.
ഒരു വർഷത്തിനിടെ പത്താമത്തെ കുടിലാണ് കാട്ടാന തകർക്കുന്നത്.
അപകടകരമായ സാഹചര്യത്തിൽ കഴിയുന്ന നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാനുള്ള നടപടിയും ഉണ്ടായിട്ടില്ല. 15 ജീവിതങ്ങൾ കാട്ടാനയ്ക്ക് മുന്നിൽ പൊലിഞ്ഞ പുനരധിവാസ മേഖലയിൽ ഒരു വർഷത്തിനിടെ പത്താമത്തെ കുടിലാണ് കാട്ടാന തകർക്കുന്നത്.
.
