കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പഴയ കെട്ടിട ഭാഗം തകര്‍ന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഭരത് (50) ആണ് മരിച്ചത്.കഴിഞ്ഞ ജനുവരി 28 നാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വാര്‍ഡില്‍ പൊളിച്ചുമാറ്റിയ ശുചിമുറി കെട്ടിടത്തിന്‍റെ ബാക്കിയുണ്ടായിരുന്ന സണ്‍ഷേഡ് സ്ലാബാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ തകര്‍ന്ന് വീണത്.
കഴിഞ്ഞ 36 ദിവസമായി ചികിത്സയിലിരിക്കെയാണ് ഇന്നു രാവിലെ മരണം സംഭവിച്ചത്.
പാരപ്പറ്റിന് മുകളില്‍ കയറി ജോലി ചെയ്യുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീഴുകയായിരുന്നു. അപകട സമയം കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് തൊഴിലാളികള്‍ ഓടി മാറിയെങ്കിലും ഭരതിന് നട്ടെല്ലിനും തലക്കും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 36 ദിവസമായി ചികിത്സയിലിരിക്കെയാണ് ഇന്നു (മാർച്ച് 4) രാവിലെ മരണം സംഭവിച്ചത്. കഴിഞ്ഞ ജൂലൈയില്‍ മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ തൊഴിലാളിയാണ് ഭരത്.
