മുംബൈ| മതിയായ അനുമതികളില്ലാതെ എയര്‍ബസ് എ320 വിമാനം എട്ടുതവണ സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തി ഡിജിസിഎ. എയര്‍ വര്‍ത്തിനസ് റിവ്യു സര്‍ട്ടിഫിക്കറ്റ് (ARC) ഇല്ലാതെയായിരുന്നു സര്‍വീസ് നടത്തിയത്. 2025 നവംബര്‍ 24നും 25നും ഇടയില്‍ ഡല്‍ഹി, ബെംഗളുരു, മുംബൈ, ഹൈദരാബാദ് നഗരങ്ങള്‍ക്കിടയില്‍ വിമാനം സര്‍വീസ് നടത്തിയതിലാണ് നിയമലംഘനം കണ്ടെത്തിയത്.
എ.ആർ.സി ഇല്ലാതെ സര്‍വീസ് നടത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്
സംഭവം ഗുരുതരമാണെന്ന് വിലയിരുത്തിയ ഡിജിസിഎ, ഉയര്‍ന്ന പിഴയാണ് ചുമത്തിയത്. വിമാനത്തിന്റെ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഡിജിസിഎ നല്കുന്ന പ്രധാനപ്പെട്ട വാര്‍ഷിക സര്‍ട്ടിഫിക്കറ്റാണ് ARC. ഈ രേഖയില്ലാതെ സര്‍വീസ് നടത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. സര്‍വീസ് നടത്തുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതില്‍ പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നും, എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ വിശദീകരണം നല്‍കണമെന്നും ഡിജിസിഎ നിര്‍ദേശിച്ചു. .
