കൊച്ചി: അപകടം ഉണ്ടാകുമ്പോൾ ഇരുചക്ര വാഹനത്തിനു പിന്നിൽ ഡ്രൈവർക്കുപുറമേ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു എന്നതിന്റെ പേരിൽ ഇൻഷുറൻസ് തുക കുറയ്ക്കാനാകില്ലെന്ന് ഹൈക്കോടതി. പിന്നിൽ രണ്ടുപേർ ഉണ്ടായിരുന്നതാണ് അപകടത്തിനു കാരണമായതെങ്കിൽ മാത്രമേ ഇൻഷുറൻസ് തുക കുറയ്ക്കാനാകൂ എന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ വ്യക്തമാക്കി. അപകടം ഉണ്ടാകുമ്പോൾ ബൈക്കിനു പിന്നിൽ രണ്ടുപേർ ഉണ്ടായിരുന്നു എന്നതിന്റെ പേരിൽ ഇൻഷുറൻസ് തുകയിൽ 20 ശതമാനം കുറവുവരുത്തിയത് ചോദ്യംചെയ്യുന്ന ഹർജി അനുവദിച്ചാണ് ഉത്തരവ്. 1.84 ലക്ഷം നഷ്ടപരിഹാരം 2.39 ലക്ഷമായി വർധിപ്പിക്കുകയും ചെയ്തു.
എംഎസിടിയുടെ ഉത്തരവിനെതിരേ തൃശ്ശൂർ സ്വദേശി ബിനീഷാണ് ഹൈക്കോടതിയിൽ എത്തിയത്
തൃശ്ശൂർ എംഎസിടിയുടെ ഉത്തരവിനെതിരേ തൃശ്ശൂർ സ്വദേശി ബിനീഷാണ് ഹൈക്കോടതിയിൽ എത്തിയത്. 2011-ൽ ഹർജിക്കാരൻ ബൈക്കിൽ പിന്നിൽ രണ്ടുപേരുമായി പോകവെ എതിരേ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ജീപ്പ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയത്. എന്നാൽ, പിന്നിൽ രണ്ടുപേരുമായി യാത്ര ചെയ്തതിൽ ഹർജിക്കാരന്റെ ഭാഗത്തും വീഴ്ചയുണ്ടെന്ന് വിലയിരുത്തിയാണ് ഇൻഷുറൻസ് തുകയിൽ കുറവുവരുത്തിയത്.
ഇൻഷുറൻസ് കമ്പനിയുടെ വാദം ട്രിബ്യൂണൽതന്നെ തള്ളിയിരുന്നു.
.അശ്രദ്ധയോടെ വാഹനം ഓടിച്ചതിന് ജീപ്പ് ഡ്രൈവർക്കെതിരേ മാത്രമാണ് കേസുണ്ടായിരുന്നത്. ഹർജിക്കാരൻ തെറ്റായ വശത്തുകൂടിയാണ് വാഹനം ഓടിച്ചതെന്ന ഇൻഷുറൻസ് കമ്പനിയുടെ വാദം ട്രിബ്യൂണൽതന്നെ തള്ളിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് അപ്പീൽ അനുവദിച്ച് ഉത്തരവിട്ടത്
