ഗാസിയാബാദ്: പാസ്‌പോര്‍ട്ടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയും ഗുണ്ടാത്തലവനുമായ വികാസ് ആണ് ഭാര്യ റൂബിയെ കൊലപ്പെടുത്തിയത്. 11 വയസ്സുള്ള മകളുടെ കണ്മുന്നില്‍വെച്ചായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട റൂബിയും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണ്. ഒക്ടോബർ 14 ചൊവ്വാഴ്ച രാവിലെ ഗാസിയാബാദിലെ ‘അജ്‌നാര ഇന്റഗ്രിറ്റി’ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ഒരുവര്‍ഷം മുന്‍പാണ് ദമ്പതിമാര്‍ ഇവിടേക്ക് താമസം മാറ്റിയത്. അപ്പാര്‍ട്ട്‌മെന്റിലെ ഒന്‍പതാം നിലയിലായിരുന്നു ഇവരുടെ താമസം.
സംഭവസമയത്ത് ഇവരുടെ 11 വയസ്സുള്ള മകള്‍ ഫ്‌ളാറ്റിലുണ്ടായിരുന്നു.
ചൊവ്വാഴ്ച രാവിലെ വികാസിന്റെ പാസ്‌പോര്‍ട്ടിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും ഇതിനുപിന്നാലെയാണ് വികാസ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. ഭാര്യയുടെ കൈവശമുള്ള തന്റെ പാസ്‌പോര്‍ട്ട് വികാസ് ചോദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് വികാസ് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവസമയത്ത് ഇവരുടെ 11 വയസ്സുള്ള മകള്‍ ഫ്‌ളാറ്റിലുണ്ടായിരുന്നു. മറ്റൊരു മകള്‍ സ്‌കൂളില്‍ പോയിരുന്നതായും പോലീസ് പറഞ്ഞു
ദമ്പതിമാര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം
ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം വികാസ് ഫ്‌ളാറ്റില്‍നിന്ന് രക്ഷപ്പെട്ടെന്നാണ് പോലീസ് പറയുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തുമ്പോള്‍ അടുക്കളയിലെ തറയില്‍ ചോരയില്‍കുളിച്ചു കിടക്കുന്നനിലയിലാണ് റൂബിയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിരവധി കേസുകളില്‍ പ്രതികളായ ദമ്പതിമാര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം. വികാസിന് കാര്യമായ ജോലിയൊന്നും ഉണ്ടായിരുന്നില്ല.ഇതും വഴക്കിന് കാരണമായി. ഇതിനിടെ മാസങ്ങളോളം ഇയാള്‍ വീട്ടില്‍നിന്ന് മാറിനില്‍ക്കുകയുംചെയ്തിരുന്നു. ഒളിവില്‍പോയ ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു.
