കോട്ടയം: സപ്ലൈകോയുടെ വരുമാനത്തിൽ വൻകുതിപ്പ്.കിലോഗ്രാമിന് 25 രൂപ നിരക്കിൽ 20 കിലോ അരിയും 349 രൂപ നിരക്കിൽ ശബരി വെളിച്ചെണ്ണയും വിതരണത്തിന് സജ്ജമാക്കിയതോടെയാണ് ജനം സപ്ലൈകോയിലേക്ക് വന്നത്. സബ്സിഡി സാധനങ്ങൾ സെപ്റ്റംബറിലേത് മുൻകൂർ ഇപ്പോൾ വാങ്ങാനും അവസരമുണ്ട്. ഇതോടെ ഇരട്ടി അളവിൽ സബ്സിഡി വസ്തുക്കൾ വിറ്റു. ഓഗസ്റ്റ് 29-ന് 17 കോടി രൂപയുമായി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിനവരുമാനം സ്ഥാപനം സ്വന്തമാക്കി. 27-ന് 15.78 കോടി രൂപയുണ്ടായിരുന്നു. സാമ്പത്തികപ്രതിസന്ധികാരണം വിൽപ്പന ഇടിഞ്ഞ് പ്രതിദിനവരുമാനം മൂന്നുനാലു കോടിവരെയായി താഴ്ന്നതിൽനിന്നാണ് ഈ തിരിച്ചുവരവ്.
ഈ മാസം അവസാനത്തേക്ക് വരുമാനം 300 കോടി കവിയുമെന്നാണ് പ്രതീക്ഷ
ഈ മാസം ഇതുവരെ 266.47 കോടി രൂപയാണ് വരുമാനം. മുൻപ് ശരാശരി പ്രതിമാസവരുമാനം 150 കോടിയിൽ താഴെയായിരുന്നു. ഈ മാസം അവസാനമാവുമ്പോഴേക്ക് വരുമാനം 300 കോടി കവിയുമെന്നാണ് പ്രതീക്ഷ. സപ്ലൈകോ ഓണം ഫെയറുകൾവഴി ഇതേവരെ കിട്ടിയ 1.35 കോടി രൂപയിൽ 80.03 ലക്ഷം രൂപ സബ്സിഡി സാധനങ്ങൾ വഴിയാണ്.
