മുംബൈ: ഹിന്ദി ഭാഷ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പിന്മാറി. ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹിന്ദി പഠനം നിര്‍ബന്ധമാക്കാനായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജൂൺ 29 ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം പിന്‍വലിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ത്രിഭാഷാ നയത്തിന് അനുസരിച്ചായിരുന്നു മഹാരാഷ്ട്രയില്‍ ഹിന്ദി പഠനം കൂടി നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരുന്നത്.
വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്
.എന്നാല്‍ ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്. തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് വാര്‍ത്താസമ്മേളനത്തില്‍ തീരുമാനം അറിയിച്ചു. അതേസമയം സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഉദ്ദവ് താക്കറെ സര്‍ക്കാരിന്റെ കാലത്ത് ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചിരുന്ന താണെന്ന് ഫഡ്‌നവിസ് ആരോപിച്ചു. സര്‍ക്കാര്‍ നിയോഗിച്ച ഡോ. രഘുനാഥ് മഷേല്‍കര്‍ കമ്മിറ്റി ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും അത് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നുവെന്നുമാണ് ഫഡ്‌നവിസ് ആരോപിച്ചത്.
ത്രിഭാഷാ നയം പ്രായോഗികമാണോ, അത് എങ്ങനെ നടപ്പിലാക്കണം തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ ഡോ. നരേന്ദ്ര ജാധവ് കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു
