ന്യൂഡൽഹി | അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ വിമാനം തകർന്നുവീണ സംഭവത്തിൽ ദേശിയ അന്വേഷണ ഏജൻസി (എൻ ഐ എ) അന്വേഷണം തുടങ്ങി. എൻ ഐ എ സംഘങ്ങളും മറ്റു ഏജൻസികളും സംഭവസ്ഥലം സന്ദർശിച്ച് പ്രാഥമിക പരിശോധന നടത്തി. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ടീമുകളെ സഹായിക്കാൻ ഗുജറാത്ത് സർക്കാരിൽ നിന്നുള്ള ഏകദേശം 40 ജീവനക്കാരും രംഗത്തുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും (AAIB) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്ലാക് ബോക്സിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നിർണായകമാവും,
വിമാനത്തിന്റെ രണ്ട് ബ്ലാക് ബോക്സുകളിൽ ഒന്ന് ബി.ജെ. മെഡിക്കൽ കോളേജിന്റെ റെസിഡൻഷ്യൽ ക്വാർട്ടേഴ്സിന്റെ മട്ടുപ്പാവിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതിൽ നിന്നുള്ള വിവരങ്ങൾ അന്വേഷണത്തിൽ നിർണായകമാകും. പറക്കലിനിടെ വിമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണമാണ് ബ്ലാക്ക് ബോക്സ്. കോക്ക്പിറ്റിലെ ശബ്ദങ്ങളും പൈലറ്റുമാർ തമ്മിലുള്ള സംഭാഷണങ്ങളും രേഖപ്പെടുത്തുന്ന കോക്ക്പിറ്റ് വോയിസ് റെക്കോർഡറും (CVR), ഉയരം, വേഗത, പറക്കുന്ന ദിശ തുടങ്ങിയ 80 തരം വിവരങ്ങൾ രേഖപ്പെടുത്തുന്ന ഡി.എഫ്.ഡി.ആറും ഇതിൽ ഉൾപ്പെടുന്നു. .
