കൊച്ചി : സംസ്ഥാനത്തെ റാഗിംഗ് നിരോധന നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളജിലെ റാഗിംഗ്, പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം തുടങ്ങി വിവിധ കേസുകള്‍ ചൂണ്ടിക്കാട്ടി കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കിയ ഹരജിയില്‍ യു ജി സിയെ ഹൈക്കോടതി കക്ഷിചേര്‍ത്തു
ഹൈക്കോടതി നിരീക്ഷണം
സംസ്ഥാനത്തെ റാഗിംഗ് നിരോധന നിയമം കാലോചിതമായി പരിഷ്‌കരിക്കണമെന്നും ആന്റി റാഗിംഗ് നിയമം തന്നെ പുതുക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. റാഗിംഗ് നിരോധന നിയമത്തിന്റെയും യു ജി സി മാര്‍ഗനിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ ചട്ടങ്ങള്‍ രൂപവത്കരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി കര്‍മസമിതി രൂപവത്കരിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.
സര്‍ക്കാരിനുള്ള ഉത്തരവാദിത്തങ്ങള്‍:
റാഗിംഗ് തടയാന്‍ ശക്തമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. യു ജി സി ചട്ടങ്ങളില്‍ നിര്‍ദേശിക്കുന്ന സംസ്ഥാന, ജില്ലാതല മേല്‍നോട്ട സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാന്‍ സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി. സര്‍വകലാശാലാ തലത്തില്‍ സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ടോ എന്നത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

