തിരുവനന്തപുരം: പോസ്റ്റ് ഓഫീസ് വഴി പാഴ്സലായി എത്തിയ 920 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. മാർച്ച് 4 ന് രാവിലെ 8 ഓടെ കിഴക്കേക്കോട്ട പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള പോസ്റ്റ് ഓഫീസിലാണ് പാഴ്സല്‍ എത്തിയത്. മേഘാലയയിലെ മാവിലായ് പോസ്റ്റ് ഓഫീസില്‍ നിന്നാണ് പാഴ്സല്‍ അയച്ചിരിക്കുന്നത്. വലിയ പാഴ്സല്‍ ബോക്സിനുള്ളില്‍ കുട്ടികളുടെ സ്നഗ്ഗി ബാഗുകളിലേക്ക് 200 ഗ്രാമിന്റെ അഞ്ച് ചെറുപാക്കറ്റുകളാക്കി കഞ്ചാവ് ഒളിപ്പിച്ചിരുന്നതായിരുന്നു.
കിഴക്കേക്കോട്ടയിലെത്തിയ പാഴ്സലിൽ സംശയം തോന്നിയ പോസ്റ്റൽ വകുപ്പ് അധികൃതർ തിരുവനന്തപുരം എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
എറണാകുളത്തും പാഴ്സൽ
നാല് ദിവസം മുൻപ് എറണാകുളത്ത് പാഴ്സലായി എത്തിയ 10 ഗ്രാം എം.ഡി.എം.എ അവിടുത്തെ റേഞ്ച് എക്സൈസ് സംഘം പിടികൂടിയിരുന്നു. ഈ കേസിൽ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് തിരുവനന്തപുരത്തും പാഴ്സല്‍ എത്താൻ സാധ്യതയുള്ള വിവരം ലഭിച്ചത്. തുടർന്ന് എക്സൈസ് സംഘം തിരുവനന്തപുരത്തെ പാഴ്സല്‍ ഓഫീസുകളെ അറിയിക്കുകയായിരുന്നു.
പാഴ്സൽ .എറണാകുളത്ത് അറസ്റ്റിലായ.അതുല്‍ കൃഷ്ണയുടേത്
പാഴ്സലിൽ “അതുല്‍ കൃഷ്ണ, പേരൂർക്കട ലോ കോളേജിനടുത്ത് വിജയ് നിവാസ്” എന്ന അഡ്രസും മൊബൈൽ നമ്പരും നൽകിയിരുന്നതായി കണ്ടെത്തി. അന്വേഷണത്തിൽ, എറണാകുളത്ത് അറസ്റ്റിലായ തിരുവനന്തപുരം സ്വദേശിയായ അതുല്‍ കൃഷ്ണയുടെ പേരൂർക്കടയിലുള്ള അഡ്രസ്സാണിതെന്ന് കണ്ടെത്തി. ഇതിന് മുമ്പും ഇതേ അഡ്രസിലേക്ക് വ്യത്യസ്തമായ ഫോൺ നമ്പറുകൾ ഉപയോഗിച്ച് പാഴ്സൽ ഡെലിവറി വാങ്ങിയിട്ടുണ്ടെന്നതും തെളിഞ്ഞു.
തിരുവനന്തപുരം എക്സൈസ് സംഘം എറണാകുളത്ത് നിന്ന് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.തിരുവനന്തപുരം സ്പെഷ്യല്‍ എക്സൈസ് സർക്കിള്‍ ഇൻസ്‌പെക്ടർ ഷാജഹാൻ,അസി.എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കുമാർ,സിവില്‍ എക്സൈസ് ഓഫീസർമാരായ ആരോമല്‍ രാജൻ,നന്ദകുമാർ,ശരത്,വനിത എക്സൈസ് ഓഫീസർ ഷൈനി,ഡ്രൈവർ ആന്റോ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്
