തിരുവനന്തപുരം: കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഉപഭോക്താവിനെ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവത്തില്‍ രണ്ടുപേർക്ക് സസ്പെൻഷൻ. തിരു പോങ്ങുംമൂട് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ഇ.പി. സജിത്ത്, ഹെഡ് ക്ലാർക്ക് പി.ആർ. അനൂപ് കുമാർ എന്നിവരെയാണ് വാട്ടർ അതോറിട്ടി ചീഫ് എൻജിനിയർ (എച്ച്.ആർ.ഡി) അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
എവിടെ, എപ്പോൾ സംഭവിച്ചു:
കഴിഞ്ഞ നവംബർ 28ന് വാട്ടർ അതോറിട്ടി പോങ്ങുംമൂട് സെക്ഷൻ ക്യാഷ് കൗണ്ടറിന്റെ പരിസരത്തുവച്ച് നടന്ന സംഭവത്തിലാണ് നടപടി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഓഫീസിലെ ഒരുകൂട്ടം ജീവനക്കാർ ഒരു വ്യക്തിയെ മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി സനൽകുമാർ എന്നയാളാണ് വാട്ടർ അതോറിട്ടിക്ക് പരാതി നല്‍കിയത്.
എങ്ങനെ നടപടിയുണ്ടായി:
എന്നാൽ പത്രവാർത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ, പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് നടപടിയെടുക്കാൻ വാട്ടർ അതോറിട്ടി നിർബന്ധിതരായത്. മർദ്ദനത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ വാട്ടർ അതോറിട്ടി എം.ഡി പരിശോധിച്ചു.
സസ്പെൻഷനിലേക്ക് നയിച്ച തെളിവുകൾ:
ദൃശ്യങ്ങളില്‍ സജിത്തും അനൂപ് കുമാറും ഉപഭോക്താവിനെ മർദ്ദിക്കുന്നത് ബോദ്ധ്യപ്പെട്ടതായും ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും സസ്പെൻഷൻ ഉത്തരവില്‍ പറയുന്നു.
ഭാവിയിലുളള സാധ്യതകൾ
ഉദ്യോഗസ്ഥരെ ന്യായീകരിച്ച് വിജിലൻസ് വിഭാഗം നല്കിയ റിപ്പോർട്ട് ദക്ഷിണമേഖല ചീഫ് എൻജിനിയർ തള്ളിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
