തിരുവനന്തപുരം: മധ്യ-വടക്കൻ കേരളത്തിൽ 22/07/23 ശനിയാഴ്ച വ്യാപക മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെയും മറ്റന്നാളും ഈ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കൻ ഒഡീഷയ്ക്കും – വടക്കൻ ആന്ധ്രാ പ്രദേശിനും മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. മറ്റന്നാളോടെ (ജൂലൈ 24) ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെടും. ഇതിന്റെ സ്വാധീന ഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, വടക്കൻ കേരളത്തിൽ കനത്ത കാറ്റിലും മഴയിലും വലിയ നാശനഷ്ടം ഉണ്ടായി. കോഴിക്കോട് താമരശേരിയിലും വയനാട് തിരുനെല്ലിയിലും കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തി. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകളാണ് തുറന്നത്. ഇന്ന് (ജൂലൈ 22) രാവിലെ 11 മണിക്കാണ് ഷട്ടറുകൾ ഉയർത്തിയത്. പത്ത് സെന്റിമീറ്ററാണ് ഷട്ടറുകൾ ഉയർത്തിയിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

