മാവേലിക്കര : മാവേലിക്കരയിൽ ആറു വയസുകാരി നക്ഷത്രയെ അച്ഛൻ കൊലപ്പെടുത്തിയ സംഭവത്തിൽ ശ്രീമഹേഷിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യാ മാതാവ്. നക്ഷത്രയുടെ അമ്മ വിദ്യയെയും ശ്രീമഹേഷ് കൊലപ്പെടുത്തിയതാണെന്ന് സംശയം പ്രകടിപ്പിച്ച് വിദ്യയുടെ അമ്മ രാജശ്രീ ലക്ഷമണൻ രംഗത്തുവന്നു. അഞ്ചുവർഷം മുൻപാണ് നക്ഷത്രയുടെ അമ്മ മരിച്ചത്. പൊലീസ് അന്വേഷണത്തിൽ ആത്മഹത്യ എന്നായിരുന്നു. 2023 ജൂൺ 8 ന് അഞ്ചുമണിക്കൂറിലേറെ പൊലീസ് ശ്രീമഹേഷിനെ ചോദ്യം ചെയ്തു . ശ്രീമഹേഷ് പണം ചോദിച്ചിരുന്നുവെന്നും അല്ലെങ്കിൽ മൂന്നുപേരും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും ഭാര്യാ പിതാവ് ലക്ഷ്മണൻ പറഞ്ഞു.
അതേസമയം പ്രതി ശ്രീമഹേഷ് മൂന്നുപേരെയാണ് കൊല്ലാൻ പദ്ധതിയിട്ടതെന്ന് പൊലീസ്. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാൻ ലക്ഷ്യമിട്ടത്. പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നു. അമ്മ സുനന്ദയും മകനെ കുറ്റപ്പെടുത്തി രംഗത്തു വന്നിരുന്നു. ഇതെല്ലാം ശ്രീമഹേഷിനെ ചൊടിപ്പിച്ചതായാണ് പൊലീസിന്റെ നിഗമനം. ശ്രീമഹേഷിന്റെ സ്വഭാവദൂഷ്യമാണ് പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്നും പിന്മാറാൻ കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
കൊലപാതകം നടത്തുന്നതിനായി ഓൺലൈനിൽ മഴു വാങ്ങാൻ പ്രതി ശ്രമിച്ചിരുന്നു. ഓൺലൈനിൽ മഴു ഓർഡർ ചെയ്തെങ്കിലും ലഭിച്ചില്ല. തുടർന്ന് മഴു മാവേലിക്കരയിൽ നിന്നും പണികഴിപ്പിച്ചെടുക്കുകയായിരുന്നു. ഇതുകൊണ്ടാണ് ഇയാൾ കുട്ടിയുടെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. 08/06/23 വ്യാഴാഴ്ച വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കട്ടിലിന് അടിയിൽ നിന്നും മഴു കണ്ടെടുത്തിരുന്നു.
ജയിലിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീമഹേഷിന്റെ നില ഗുരുതരമായി തുടരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ജയിലിൽ വെച്ച് പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. കൈക്കും പരിക്കുണ്ട്. കൊല്ലപ്പെട്ട നക്ഷത്രയുടെ സംസ്കാരം 2023 ജൂൺ 9 ന് നടക്കും.




