ബാലസോർ : ജീവിച്ചിരിക്കുന്ന ഭർത്താവ് ട്രെയിൻ അപകടത്തിൽ മരിച്ചതായി കാണിച്ച് ദുരിതാശ്വാസത്തുക തട്ടിയെടുക്കാൻ ശ്രമിച്ച വീട്ടമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് തന്നെ നേരിട്ടെത്തി പരാതി നൽകിയതോടെയാണു കേസെടുത്തത്. കട്ടക്ക് മാനിബന്ധ സ്വദേശിയായ ഗീതാഞ്ജലി ദത്തയാണു ഭർത്താവ് വിജയ് ദത്ത ബാലസോർ അപകടത്തിൽ മരിച്ചുവെന്നു കാണിച്ച് ആശുപത്രിയിലെത്തിയത്.
വ്യാജ ആധാർ കാർഡും അവർ കൊണ്ടുവന്നു. മോർച്ചറിയിൽ കിടക്കുന്ന മൃതദേഹം ഭർത്താവിന്റേതാണ് എന്നായിരുന്നു അവരുടെ അവകാശവാദം. എന്നാൽ ആശുപത്രി അധികൃതരും പൊലീസും രേഖകൾ പരിശോധിച്ചപ്പോൾ ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതിനിടെ ഭർത്താവ് വിജയ് ദത്ത തന്നെ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി. കേസ് എടുത്തതായി ബാദംബ പൊലീസ് അറിയിച്ചു. 10 ലക്ഷം രൂപയാണ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നൽകുന്നത്.

