തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ പ്രതിഷേധവുമായി യുഡിഎഫ്. പത്ത് മണിയോടെ യുഡിഎഫ് സെക്രട്ടറിയേറ്റ് പൂർണമായും വളയും. നികുതി വർധനവും എഐ കാമറ ഇടപാട് വിവാദവും ഉന്നയിച്ചാണ് യുഡിഎഫ് പ്രതിഷേധം. എഐസിസി ജനറൽ സെക്രട്ടറി പത്ത് മണിക്ക് സമരം ഉദ്ഘാടനം ചെയ്യും. സർക്കാരിനെതിരായ കുറ്റപത്രം സമരത്തിനിടയിൽ വായിക്കും.
അതേസമയം എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ സർക്കാർ പ്രോഗ്രസ് കാർഡ് അവതരിപ്പിക്കും. പ്രകടനപത്രിയിൽ മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ എത്രയെണ്ണം നടത്തി ഇനി എത്ര നടപ്പിലാക്കും എന്നുള്ളതാണ് പ്രോഗ്രസ് കാർഡ്. രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൂറു ദിന കർമ്മപരിപാടി ആവിഷ്കരിച്ചു കഴിഞ്ഞു.
15,896 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാനാണ് ശ്രമം. ലൈഫ് പദ്ധതി തന്നെയാണ് അഭിമാന പദ്ധതിയായി സർക്കാർ ഇപ്പോഴും കാണുന്നത്. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുത്ത് നൽകിയതും സർക്കാർ ഉയർത്തിക്കാട്ടുന്നുണ്ട്. അതേസമയം രണ്ടാം വാർഷിക ദിനത്തിൽ സെക്രട്ടറിയേറ്റ് വളഞ്ഞ് സർക്കാരിനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് നീക്കം.



