വടക്കാഞ്ചേരി : വീട്ടിൽനിന്നു കൊണ്ടുവരുന്ന ഉച്ചഭക്ഷണം മുഴുവൻ കഴിക്കാതെ വേസ്റ്റ് ബിന്നിൽ വലിച്ചെറിയുന്ന നഗരസഭ ജീവനക്കാർക്കു താക്കീതുമായി വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി കെ.കെ.മനോജ്. ഭക്ഷണം പാഴാക്കി കളയുന്നത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ലെന്നും ഏതൊരു ഭക്ഷണവും വേസ്റ്റ് ബിന്നിൽ തള്ളുന്നതു കണ്ടെത്തിയാൽ ഉത്തരവാദികളായ ജീവനക്കാരിൽ നിന്ന് ഓരോ തവണയും 100 രൂപ പിഴയായി ഈടാക്കുമെന്നു വ്യക്തമാക്കി സെക്രട്ടറി ഉത്തരവ് ഇറക്കി. ഭക്ഷണ ശേഷം അവശേഷിക്കുന്ന എല്ല്, മുള്ള് , തുടങ്ങി ഭക്ഷണമായി കഴിക്കാൻ സാധിക്കാത്തവയും മാത്രമേ ഉപേക്ഷിക്കാവൂ എന്ന് ഉത്തരവിൽ പറയുന്നു.
ഉത്തരവ് നടപ്പാക്കുന്നതിനു നഗരസഭ ഹെൽത്ത് സൂപ്പർവൈസറും ക്ലീൻ സിറ്റി മാനേജരുമായ കെ.ജയകുമാറിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ, സെക്രട്ടറി ഇറക്കിയ ഉത്തരവ് നിയമ വിരുദ്ധമാണെന്ന് കോൺഗ്രസ് കൗൺസിലർമാർ പറഞ്ഞു. ജീവനക്കാർ ഭക്ഷണം പാഴാക്കരുതെന്നു വേണമെങ്കിൽ അഭ്യർഥിക്കാം എന്നല്ലാതെ നടപടിയെടുക്കാനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി. വീടുകളിൽ ഭക്ഷണം ആവശ്യത്തിനു മാത്രമേ പാചകം ചെയ്യാവൂ എന്ന് ഉത്തരവിൽ പറയുന്നത് അപലപനീയമാണെന്നു കൗൺസിലർമാരായ കെ.അജിത്കുമാർ, എസ്.എ.എ.ആസാദ്, കെ.ടി.ജോയ്, പി.എൻ.വൈശാഖ് എന്നിവർ പറഞ്ഞു.

