ലക്നൗ: ഒസാമ ബിൻ ലാദൻറെ ഫോട്ടോ സർക്കാർ ഓഫീസിനുള്ളിൽ സൂക്ഷിച്ച ഇലക്ട്രിസിറ്റി വകുപ്പിലെ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ഇലക്‌ട്രിസിറ്റി ഡിപ്പാർട്ട്‌മെന്റിൽ എസ്‌ഡിഒ ആയിരുന്ന രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് യോഗി സർക്കാർ സർവ്വീസിൽ നിന്നും പിരിച്ചു വിട്ടത്. അൽഖയ്ദ തലവനായിരുന്ന ഭീകരവാദിയാണ്ഗൗ ഒസാമ. രവീന്ദ്ര പ്രകാശ് ഗൗതം തന്റെ ഓഫീസിനുള്ളിൽ ലാദന്റെ ചിത്രം ഒട്ടിച്ച് വച്ചിരുന്നു. 2022 ജൂണിൽ ആണ് രവീന്ദ്ര പ്രകാശിന്റെ ഓഫസിനുള്ളിൽ ബിൻ ലാദന്റെ ഫോട്ടോ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉദ്യോഗസ്ഥനെ പിരിച്ച് വിടാൻ തീരുമാനമായത്.
രവീന്ദ്ര പ്രകാശ്, ലാദനോടുള്ള ആരാധനയുടെ ഭാഗമായാണ് ചിത്രം തന്റെ ഓഫീസിനുള്ളിൽ സൂക്ഷിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. അന്വേഷണ റിപ്പോർട്ടിന് പിന്നാലെ രവീന്ദ്ര പ്രകാശ് ഗൗതമിനെ പിരിച്ചുവിടാൻ 2023 മാർച്ച് 20 തിങ്കളാഴ്ച യുപിപിസിഎൽ ചെയർമാൻ എം ദേവരാജ് ഉത്തരവിടുകയായിരുന്നു. ഫറൂഖാബാദ് ജില്ലയിലെ കായംഗഞ്ച് സബ്ഡിവിഷൻ-II ഓഫീസിൽ ജോലി നോക്കുമ്പോഴായിരുന്നു സംഭവം.
സംഭവം വിവാദമായതോടെ ഗൗതമിനെ സസ്പെൻഡ് ചെയ്തുകൊണ്ട് വകുപ്പ് തല അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തി. എന്നാൽ ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കരുതെന്നുമായിരുന്നു ഗൗതമിന്റെ പ്രതികരണം. സംഭവത്തിൽ മാപ്പ് പറഞ്ഞ് പ്രശ്നം ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞെങ്കിലും ഗൗതം മാപ്പ് പറയാൻ വിസമ്മതിച്ചു. തന്റെ പ്രവൃത്തിയെ ന്യായീകരിച്ച ഗൗതം 9/11 സംഭവത്തോടെയാണ് താൻ ലാദന്റെ ആരാധകനായതെന്നാണ് വിശദീകരണം നൽകിയത്.



