കൊച്ചി : ജീവിതയാത്രയിൽ ഇനി പത്മലക്ഷ്മിക്ക് കരുത്തായി നിയമവും. കേരളത്തിന്റെ ചരിത്രത്തിൽ തന്റെ പേര് കൊത്തിവെച്ച പത്മ പുതിയ ലോകങ്ങൾ ലക്ഷ്യമാക്കി കുതിക്കാനൊരുങ്ങുകയാണ്. 2023 മാർച്ച 19 ഞായറാഴ്ച നടന്ന ചടങ്ങിൽ സന്നത് എടുത്ത 1529 പേരിൽ ആദ്യമായി വിളിച്ച പേര് പത്മലക്ഷ്മിയുടേതായിരുന്നു. ചെറുപ്പകാലം മുതലേ അഭിഭാഷകയാകണമെന്നുള്ള ആഗ്രഹം പൂർത്തിയാക്കിയതിന്റെ സന്തോഷമാണ് പത്മയ്ക്കുള്ളത്. ഫിസിക്സിൽ ബിരുദം പൂർത്തിയാക്കി രണ്ടു വർഷം കഴിഞ്ഞ് 2019ൽ നിയമ പഠനത്തിനായി അവർ മുന്നോട്ടിറങ്ങുന്നത്. തുടർന്ന്, എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ പഠനത്തിനായി ചേർന്നു.
എൽഎൽബിയുടെ അവസാന വർഷങ്ങളിൽ തന്റെ സ്വത്വത്തെ വീട്ടുകാർക്ക് മുന്നിൽ അവതരിപ്പിച്ചു പത്മലക്ഷ്മി. എന്നാൽ, എന്ത് കാര്യവും നീ ഞങ്ങളോടാണ് ആദ്യം സൂചിപ്പിക്കേണ്ടത് എന്ന് പറഞ്ഞ് പത്മയ്ക്ക് പൂർണ പിന്തുണ ആ മാതാപിതാക്കൾ നൽകി. ആ സമയത്ത് ആരംഭിച്ച തന്റെ ഹോർമോൺ ചികിത്സക്ക് വേണ്ടി വീട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു പത്മക്ക്. അതിനാൽ തന്നെ, വീടിനു സമീപത്തുള്ള കുട്ടികൾക്ക് ട്യൂഷൻ എടുത്തും ഇൻഷുറൻസ് ഏജന്റായി പ്രവർത്തിച്ചുമാണ് ചികിത്സക്കുള്ള പണം കണ്ടെത്തിയത്. എറണാകുളം ലോ കോളേജിലെ അധ്യാപികയായ ഡോ. എം കെ മറിയാമ്മയുടെ പിന്തുണ അവരെ വളരെയധികം സഹായിച്ചു.
പത്മലക്ഷ്മി അഭിഭാഷയായി മാറുമ്പോൾ അഭിമാനം കൊള്ളുന്നത് ഒട്ടേറെപ്പേരാണ്. വക്കീൽ പ്രാക്ടിസിന് ശേഷം ജുഡീഷ്യൽ സർവീസ് പരീക്ഷ എഴുതുകയെന്നതാണ് പത്മലക്ഷ്മിയുടെ ആഗ്രഹം. കൂടുതൽ ട്രാൻസ്ജെൻഡറുകൾ അഭിഭാഷ രംഗത്തേക്ക് കടന്നു വരണമെന്നാണ് പത്മയുടെ ആഗ്രഹം. അതിന് താല്പര്യമുള്ളവർക്ക് തന്റെ കയ്യിലുള്ള പുസ്തകൾ നൽകാനും തയ്യാറാന്ന് പത്മലക്ഷ്മി.

