കൊച്ചി: ഇരട്ടനരബലിക്കേസില്‍ കാലടി സ്വദേശിനി റോസിലിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇനിയും തിരിച്ചറിയാത്തതു മൂലം കുറ്റപത്രം തയാറാക്കല്‍ വൈകുന്നു. ഡി.എന്‍.എ. ഫിംഗര്‍പ്രിന്റ് പരിശോധനയില്‍ ഇതുവരെ റോസിലിയുടെ ശരീരഭാഗങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. നല്ല സാമ്പിള്‍ കിട്ടാത്തതിനാലാണ് ഡി.എന്‍.എ. പരിശോധനയില്‍ വ്യക്തത വരാത്തതെന്നാണ് വിവരം. ജൂണ്‍ 25 നാണ് റോസിലിയെ കാണാതായത്. റോസിലിയെ കുഴിച്ചിട്ടെന്നു പ്രതികള്‍ പറഞ്ഞ സ്ഥലത്തു നിന്ന് അഞ്ച് എല്ലുകള്‍ മാത്രമാണ് കിട്ടിയത്. മറ്റു ഭാഗങ്ങള്‍ ദ്രവിച്ചുപോയ നിലയിലായിരുന്നു.
റോസിലിയെ കൊന്നുകുഴിച്ചിട്ടെന്നു പറയുന്നുണ്ടെങ്കിലും വിചാരണവേളയില്‍ പ്രതികള്‍ മൊഴി മാറ്റാന്‍ സാധ്യതയുണ്ട്. അതാണു ഡി.എന്‍.എ. പരിശോധനയ്ക്കു വിട്ടത്. ഡി.എന്‍.എ. പരിശോധനയുടെ പൂര്‍ണഫലം വന്നശേഷം കൂടുതല്‍ അന്വേഷണം വേണോ എന്നു തീരുമാനിക്കും.അതേസമയം, പദ്മ വധക്കേസില്‍ പദ്മയുടെ ഡി.എന്‍.എ. ഫിംഗര്‍പ്രിന്റ് വ്യക്തമായതോടെ കുറ്റപത്രം തയാറാക്കല്‍ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
പ്രതികള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയതായി സൂചനയുണ്ടെങ്കിലും ശാസ്ത്രീയ പരിശോധനാ ഫലം വരുന്നതു കാത്തിരിക്കുകയാണ് അന്വേഷണ സംഘം. പത്മ, റോസ്‌ലി എന്നിവരുടെ അടുത്ത ബന്ധുക്കളുമായി പൊരുത്തപ്പെടാത്ത ഏതെങ്കിലും ഡി.എന്‍.എ. സാമ്പിള്‍ കണ്ടെത്തിയാല്‍ മാത്രം പുതിയ കേസെടുത്താല്‍ മതിയെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള നിയമോപദേശം.അന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം. എന്നാല്‍ ഡി.എന്‍.എ. ഫലങ്ങള്‍ പൂര്‍ണമായി പുറത്തുവരും മുമ്പു പ്രതികള്‍ക്കു ജാമ്യം നല്‍കരുതെന്നാണ് പോലീസിന്റെ നിലപാട്.

