ഹോളണ്ടിനെതിരേ പാകിസ്താന് ആറ് വിക്കറ്റ് ജയം

പെര്‍ത്ത്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഹോളണ്ടിനെതിരേ പാകിസ്താന് ആറ് വിക്കറ്റ് ജയം. ഇന്ത്യ, സിംബാബ്‌വേ ടീമുകളോടു തോറ്റ പാകിസ്താനു സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്നു.ആദ്യം ബാറ്റ് ചെയ്ത ഹോളണ്ടിന് ഒന്‍പത് വിക്കറ്റ് നഷ്ടത്തി 91 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റ് ചെയ്ത പാകിസ്താന്‍ കളി തീരാന്‍ 37 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്‌വാന്‍ (39 പന്തില്‍ 49) ടോപ് സ്‌കോററായി. നായകനും ഓപ്പണറുമായ ബാബര്‍ അസം (അഞ്ച് പന്തില്‍ നാല്) റണ്ണൗട്ടായി.

ഫഖര്‍ സമാന്‍ (16 പന്തില്‍ 20), ഷാന്‍ മസൂദ് (16 പന്തില്‍ 12) എന്നിവരും റിസ്‌വാനും പുറത്തായെങ്കിലും ഡച്ചുകാര്‍ക്കു പാക് ജയം തടയാനായില്ല. ഇഫ്തിഖര്‍ അഹമ്മദ് (ആറ്), ഷാബാദ് ഖാന്‍ (നാല്) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. ഹോളണ്ടിനു വേണ്ടി ബ്രാന്‍ഡന്‍ രണ്ട് വിക്കറ്റും പോള്‍ വാന്‍ മീകരന്‍ ഒരു വിക്കറ്റുമെടുത്തു. ജയത്തോടെ പാകിസ്താന്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി.

ടീമിന്റെ സെമി സാധ്യത മറ്റ് ടീമുകളുടെ ഫലത്തെ അനുസരിച്ച് തന്നെയാണ്. അതിവേഗം ജയം നേടി നെറ്റ് റണ്‍ റേറ്റ് ഉയര്‍ത്താമെന്ന ലക്ഷ്യത്തോടെയാണ് പാകിസ്താന്‍ ബാറ്റിങ്ങിനിറങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ ബാബര്‍ അസമിനെ അവര്‍ക്ക് നഷ്ടമായി.

ടോസ് നേടിയ ഹോളണ്ട് നായകന്‍ സ്‌കോട്ട് എഡ്വേഡ്‌സ് ബാറ്റിങ് തെരഞ്ഞെടുത്തു. 27 പന്തില്‍ 27 റണ്ണെടുത്ത കോളിന്‍ ആകര്‍മാനാണ് ടോപ് സ്‌കോറര്‍. സ്‌കോട്ട് എഡ്വേഡ്‌സാണ് (20 പന്തില്‍ 15) രണ്ടക്കം കടന്ന ബാറ്റര്‍. സ്റ്റീഫന്‍ മൈബര്‍ഗ് (ആറ്), മാക്‌സ് ഒഡൗഡ് (എട്ട്), ബാസ് ഡി ലീഡ് (ആറ്), ടോം കൂപ്പര്‍ (ഒന്ന്) എന്നിവര്‍ പരാജയമായി. നാല് ഓവറില്‍ 22 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാദാബ് ഖാനാണ് പാക് ബൗളര്‍മാരില്‍ തിളങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →