ലഖ്നൗ: പരീക്ഷയ്ക്കു തെറ്റായി ഉത്തരമെഴുതിയെന്ന് ആരോപിച്ച് അധ്യാപകന് മര്‍ദിച്ച ദളിത് വിദ്യാര്‍ഥി മരിച്ചതിനെ തുടര്‍ന്നു യു.പിയില്‍ സംഘര്‍ഷം. അധ്യാപകന് ഒളിവില്‍. ഔരയ്യ ജില്ലയില്‍ സെപ്റ്റംബർ ഏഴിനായിരുന്നു സംഭവം. സാമൂഹികശാസ്ത്രം പരീക്ഷയില്‍ ഒരു ചോദ്യത്തിനു തെറ്റായ ഉത്തരം എഴുതിയതിനാണ് വിദ്യാര്‍ഥിയെ അധ്യാപകനായ അശ്വിനി സിങ് മര്‍ദിച്ചത്. വടി കൊണ്ടുള്ള അടിയേറ്റ് കുട്ടി ബോധരഹിതനായി. തുടര്‍ന്ന് ഉയര്‍ന്ന ജാതിക്കാരനായ അധ്യാപകന് കുട്ടിയുടെ ചികിത്സയ്ക്ക് 10,000 രൂപ നല്കി പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു. പിന്നീട് 30,000 രൂപയും നല്കി. കുട്ടി മരിച്ചതറിഞ്ഞതോടെ അയാള്‍ ഒളിവില്‍ പോകുകയായിരുന്നു.അധ്യാപകനെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്നു ബന്ധുക്കള്‍ നിലപാടെടുത്തതോടെയാണു സംഘര്‍ഷം തുടങ്ങിയത്. പ്രതിഷേധം ഭീം ആര്‍മി ഏറ്റെടുത്തതോടെ സംഘര്‍ഷം അയല്‍ ഗ്രാമങ്ങളിലേക്കു പടരുകയായിരുന്നു. രണ്ടു പോലീസ് വാഹനങ്ങള്‍ക്കു തീയിട്ട പ്രതിഷേധക്കാര്‍ രണ്ടു സ്വകാര്യ വാഹനങ്ങളും നശിപ്പിച്ചു. വിദ്യാര്‍ഥിയുടെ സ്കൂളിനു മുന്നില്‍ കുത്തിയിരുന്നു നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കി. സമരം നേരിടാനെത്തിയ പോലീസുകാര്‍ക്കുനേരെ കല്ലെറിഞ്ഞു. ക്രമസമാധാനം സംരക്ഷിക്കാന്‍ കൂടുതല്‍ സേനയെ പ്രദേശത്തു വിന്യസിച്ചു.
ഉത്തരം തെറ്റി അധ്യാപകന് മര്‍ദിച്ച ദലിത് വിദ്യാര്‍ഥി മരിച്ചു
