വയനാട്: വയനാട് ബത്തേരിയിൽ വീണ്ടും കടുവയുടെ ആക്രമണം. വാകേരി ഏദൻവാലി എസ്റ്റേറ്റിലെ വളർത്തു നായയെ കടുവ ആക്രമിച്ചു കൊന്നു. നിരവധി തൊഴിലാളികൾ പണിയെടുക്കുന്ന എസ്റ്റേറ്റിലാണ് കഴിഞ്ഞദിവസം കടുവ എത്തിയത്. കടുവയുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാർ ഭീതിയിലാണ്.
അതേസമയം കാട് വിട്ട് നാട്ടിൽ ഇറങ്ങുന്ന കാട്ടാനകളെ കൊണ്ടും രണ്ടുമാസത്തിലേറെയായി പൊറുതിമുട്ടിയിരിക്കുകയാണ് വയനാട്ടിലെ വനാതിർത്തി ഗ്രാമങ്ങൾ. കാട്ടാനശല്യം ഈയിടെയായി അതിരൂക്ഷമായെന്നാണ് പരാതി. ഒരു മാസം മുൻപാണ് മേപ്പാടി അരുണമല കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത്. കഴിഞ്ഞ ദിവസം വൈത്തിരിയിൽ ചുള്ളിക്കൊമ്പന്റെ ആക്രമണത്തിൽ വയോധികന് ഗുരുതര പരിക്കേറ്റു. വീട്ടിനുള്ളിലേക്ക് കയറിയായിരുന്നു കാട്ടാനയുടെ പരാക്രമം.
ചുരുങ്ങിയ ദിവസത്തിനുള്ളിൽ നിരവധി വീടുകളും, വാഹനങ്ങളും കാട്ടാന തകർത്തു. ജനവാസ കേന്ദ്രങ്ങളിലൂടെയും, പാതയോരങ്ങളിലൂടെയും നിത്യവും കാട്ടാനകൾ വിഹരിക്കുമ്പോൾ ജനങ്ങൾ ഭീതിയിലാണ്. രാത്രി വീടിന് പുറത്തിറങ്ങാൻ ആവാത്ത അവസ്ഥയിലാണ് ആയിരക്കണക്കിന് കുടുംബങ്ങൾ. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ വകുപ്പിന് സാധിക്കാത്തത് വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഇപ്പോൾ മുൻപ് കാട്ടാനകളുടെ സാന്നിധ്യം ഇല്ലാത്ത മേഖലകളിൽ പോലും ശല്യം കൂടുന്നു എന്നാണ് പരാതി.

