തൂത്തുക്കുടി: ജില്ലയിലെ വിവാദമായ സ്റ്റെർലൈറ്റ് കോപ്പര്‍ പ്ലാന്റ് വില്‍ക്കാനൊരുങ്ങി വേദാന്ത ഗ്രൂപ്പ്. പ്ലാന്റിനെതിരായ പ്രതിഷേധം നടത്തിയവര്‍ക്ക് നേരേ പോലീസ് നടത്തിയ വെടിവയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ നാലു വര്‍ഷമായി പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കവേയാണ് വില്‍പ്പനയ്ക്കായി കമ്പനി പരസ്യം നല്‍കിയത്. കോവിഡ് രണ്ടാം തരംഗത്തിനിടെ രാജ്യം മെഡിക്കല്‍ ഓക്സിജനു ക്ഷാമം നേരിട്ടപ്പോള്‍ ഉപാധികളോടെ പ്ലാന്റ് തുറക്കാന്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. രണ്ടാം തരംഗം അടങ്ങുന്നതുവരെ മൂന്നു മാസത്തോളം പ്രവര്‍ത്തിച്ച പ്ലാന്റ് വീണ്ടും അടച്ചു. അതിനിടെ, കേസ് കോടതിയുടെ പരിഗണനയിലിരിക്കെ പ്ലാന്റ് വില്‍ക്കാനുള്ള നീക്കം കോടതിയലക്ഷ്യമാണെന്ന് വിമര്‍ശനമുയര്‍ന്നു. ബാങ്ക് വായ്പകളും കേസുകളും ഒഴിവാക്കാനുള്ള നീക്കമാണിതെന്ന് തൂത്തുക്കുടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് വി. ഗുണശീലന്‍ പറഞ്ഞു.
വിവാദമായ സ്റ്റെർലൈറ്റ് കോപ്പര്‍ പ്ലാന്റ് വില്‍ക്കാനൊരുങ്ങി വേദാന്ത ഗ്രൂപ്പ്
