അടിമാലി: ഇടുക്കി അടിമാലിയിൽ ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തിൽ ഒരാൾക്കേ പങ്കുള്ളുവെന്ന് പോലീസ്. ബൈക്കോടിച്ച ചെങ്കുളം സ്വദേശി നാലാനിക്കൽ ജിമ്മിയെ റിമാൻഡ് ചെയ്തു. ജിമ്മി വഴിയിൽ ഉപേക്ഷിച്ച ചന്ദ്രൻ കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചതോടെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്.
ചെങ്കുളം അണക്കെട്ടിന് സമീപം പാതയോരത്ത് 2022 ജൂൺ 8 ബുധനാഴ്ച്ചയാണ് ചന്ദ്രനെ മരിച്ച നിലയിൽ കാണുന്നത്. നട്ടെല്ലിനുണ്ടായ ഗുരുതര പരിക്കും ആന്തരിക രക്തശ്രാവവും മരണകാരണമായെന്ന് കണ്ടെത്തിയോടെ പോലീസ് കോലപാതക സാധ്യത മുന്നിൽ കണ്ട് അന്വേഷണം തുടങ്ങി. സമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന ഡോക്ടർമാരുടെ മൊഴിയും ഇതിന് കാരണമായി.
ഇതിനിടെയാണ് ജിമ്മിയെയും മറ്റു ചില യുവാക്കളെയും പരിസരത്ത് കണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഇതാണ് വഴിത്തിരിവായത്. കസ്റ്റഡിയിലെടുത്തതോടെ ജിമ്മി കുറ്റം സമ്മതിച്ചു. രാത്രിയിൽ ചെങ്കുളം അണക്കെട്ടിന് സമീപമുള്ള ജംഗ്ഷനിൽ നിന്നും ചന്ദ്രൻ ബൈക്കിൽ കയറിയെന്ന് ജിമ്മി മോഴി നൽകി. രണ്ടു കിലോമീറ്റർ ദുരം പിന്നിട്ടപ്പോൾ അപടത്തിൽ പെട്ടു.
പ്രദേശത്ത് ആരുമില്ലെന്ന് ഉറപ്പായതോടെ ഉപേക്ഷിച്ചുപോകുകയായിരുന്നുവെന്ന് മൊഴി ലഭിച്ചതോടെ പോലീസ് ജിമ്മിയെ അറസ്റ്റു ചെയ്തു. കൂടുതൽ ചോദ്യം ചെയ്തപ്പോഴും കൂടെ ആരുമില്ലെന്ന നിലപാടിൽ ജിമ്മി ഉറച്ചു നിന്നു. അപകടം നടക്കുന്ന സ്ഥലത്തിന് മുൻപും ശേഷവുമുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമാണ് ജിമ്മി മാത്രമാണ് കുറ്റക്കാരനെന്ന് പോലീസ് ഉറപ്പിച്ചത്.
യുവാവിനെതിരെ 304 വകുപ്പ് പ്രകാരം കുറ്റകരമായ നരഹത്യക്കാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.ഇയാൾ ഓടിച്ചിരുന്ന ബൈക്കും പോലിസ് കണ്ടെടുത്തു. അടിമാലി കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡു ചെയ്തു.



