കോട്ടയം: ദേശീയ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി ബാലമിത്ര പദ്ധതി നടപ്പാക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപടികളാരംഭിച്ചു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എ.ഡി.എം. ജിനു പുന്നൂസിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.എൻ. വിദ്യാധരൻ പദ്ധതി വിശദീകരിച്ചു. ജില്ലയിലെ അങ്കണവാടികളും ഡേ കെയറുകളുമടക്കമുള്ള പ്രീ സ്‌കൂളുകളിലെ കുട്ടികളെ മേയ് 31 നകം പരിശോധിച്ച് രോഗബാധിതരെ കണ്ടെത്തും.
പ്ലസ് ടു വരെ ക്ലാസുകളിൽ വരെ പഠിക്കുന്ന വിദ്യാർഥികളുടെ പരിശോധന സ്‌കൂൾ തുറക്കുമ്പോൾ ആരംഭിച്ച് ജൂൺ 15നകം പൂർത്തിയാക്കും. കുട്ടികളുടെ ശരീരത്തിൽ പാടുകളോ നിറവ്യത്യാസമോ ഉണ്ടോയെന്ന് മാതാപിതാക്കൾ വീട്ടിൽ പരിശോധന നടത്തി അങ്കണവാടി നഴ്‌സറി / ഡേ കെയർ / സ്‌കൂൾ അധ്യാപകരെ അറിയിക്കണം. തുടർപരിശോധനക്കും സൗജന്യ ചികിത്സയ്ക്കും ആരോഗ്യ വകുപ്പ് സൗകര്യമൊരുക്കും.
കുഷ്ഠരോഗ നിർമാർജ്ജനത്തിന് 2019ൽ ജില്ലയിൽ നടത്തിയ അശ്വമേധം പരിപാടിയിലൂടെ 23 കേസുകൾ കണ്ടെത്തിയിരുന്നു. 2020-21ൽ 12 പേർക്കും 2021-22 ൽ ആറു പേർക്കും രോഗം കണ്ടെത്തി. സമൂഹ വ്യാപനം വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗാണു ശരീരത്തിനകത്ത് പ്രവേശിച്ച് ശരാശരി അഞ്ചു വർഷം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങൾ പ്രകടമാവുക. മുതിർന്നവരും ഇടയ്ക്കിടെ ശരീരപരിശോധന നടത്തണമെന്നും പാടുകളും തടിപ്പുകളും ശ്രദ്ധയിൽ പ്പെടുകയാണെങ്കിൽ ഭയവും മറ്റ് വിമുഖതയും ഒഴിവാക്കി ആരോഗ്യ വകുപ്പിന്റെ സേവനം അടിയന്തരമായി തേടണമെന്നും ഡോ. വിദ്യാധരൻ പറഞ്ഞു.

