കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന് 24.5 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. അഡ്വക്കേറ്റ് ജനറലിന്റെ നിർദേശ പ്രകാരം ഇന്നലെയാണ് പണം അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ട്രഷറികളിൽ കടുത്ത നിയന്ത്രണം തുടരുന്നതിനിടെയാണ് സർക്കാർ ഉത്തരവ്. പെരിയ ഇരട്ടക്കൊലക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് കേരളാ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ പിന്നീട് ഈ കേസ് സിബിഐയ്ക്ക് വിടുകയും ചെയ്തു. പെരിയ കേസിൽ അഭിഭാഷകരുടെ ഫീസിനത്തിൽ മാത്രം 88 ലക്ഷം രൂപയാണ് സർക്കാരിന് ചെലവായത്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം.ഇരുപത്തിയഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകളൊന്നും മാറേണ്ടെന്നാണ് ധനവകുപ്പ് നിർദ്ദേശം .ഇത് സംബന്ധിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് എഴുതിയ കത്ത് മാദ്ധ്യമങ്ങൾക്ക് ലഭിച്ചു .ശമ്പള വിതരണത്തിൽ പ്രശ്നങ്ങളുണ്ടാകില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു.
സാമ്പത്തിക വർഷത്തിലെ ആദ്യ മാസം അവസാനിക്കുമ്പോൾ സംസ്ഥാന ഖജനാവ് നീങ്ങുന്നത് വൻ പ്രതിസന്ധിയിലേക്ക്.ചെലവാക്കലിലും ബിൽ മാറുന്നതിലും നിയന്ത്രണം വേണമെന്നാണ് ധനവകുപ്പ് നിർദ്ദേശം.ഇത് സംബന്ധിച്ച ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ട്രഷറി ഡയറക്ടർക്ക് കത്ത് നൽകി. കടങ്ങളുടെ തിരിച്ചടവിനും സെറ്റിൽമെൻറുകൾക്കായി കൂടുതൽ തുക മാസം ആദ്യം നീക്കി വച്ചത് കൊണ്ട് തന്നെ ഏപ്രിൽ മാസം പ്രതിസന്ധി രൂക്ഷമായിരുന്നു.എന്നാൽ മാസം അവസാനം ചെലവുകൾക്ക് കൂടി ആവശ്യത്തിനുള്ള നീക്കിയിരുപ്പ് ഇല്ല.ഈ ഘട്ടത്തിലാണ് ഇരുപത്തിയഞ്ച് ലക്ഷത്തിന് മേലുള്ള ഒരു ബില്ലും മാറേണ്ടെന്ന നിർദ്ദേശം.ഈ മാസം 25വരെ ഒരു കോടി രൂപയുടെ ബില്ലുകൾ വരെ അനുവദിക്കപ്പെട്ടിരുന്നു.
പുതിയ സാമ്പത്തിക വർഷം ആദ്യം കടമെടുപ്പിലും അനിശ്ചിതത്വമുണ്ട്.മാസം അവസാനത്തോടെ മൂവായിരം കോടി രൂപയെങ്കിലും കടമെടുക്കാനാണ് സംസ്ഥാനം ആലോചിക്കുന്നത്.മെയ് മാസം തുടക്കത്തിൽ ശമ്പളത്തിനും പെൻഷനുമായി നാലായിരംകോടിയിലേറെ കണ്ടെത്തേണ്ട സാഹചര്യമാണ്.കടമെടുപ്പ് ജിഎസ്ടി വിഹിതവും മെയ് മാസം പകുതിയോടെ പ്രതിസന്ധി തരണം ചെയ്യുമെന്നാണ് ധനവകുപ്പിൻറെ കണക്കുകൂട്ടൽ.കേന്ദ്ര വിഹിതം കുറയുന്നതും വരും മാസങ്ങളിൽ സംസ്ഥാനത്തിന് തിരിച്ചടിയാണ്




