തിരുവനന്തപുരം: കുട്ടിയെ വിട്ടുകിട്ടാനുള്ള അനുപമയുടെ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുന്നുവെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. വിഷയം പാർട്ടി നേരത്തെ അറിഞ്ഞിരുന്നില്ല. പാർട്ടിയുടെ പരിധിയിൽ വരുന്ന വിഷയമല്ല ഇത്. നിയമപരമായി പരിഹരിക്കേണ്ട വിഷയമാണിതെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
വിഷയം പാർട്ടിയുടെ ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഇടപെട്ടതാണ്. അതു സംബന്ധിച്ചുള്ള അഭിപ്രായം ജില്ലാ സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സമരം ചെയ്യുന്ന, പ്രയാസം അനുഭവിക്കുന്ന പെൺകുട്ടിക്ക് നിയമപരമായ എല്ലാ സഹായങ്ങളും നൽകേണ്ടതുണ്ട്. ബന്ധപ്പെട്ട മന്ത്രി തന്നെ അവരോട് സംസാരിച്ചിട്ടുണ്ട്-വിജയരാഘവൻ ചൂണ്ടിക്കാട്ടി.
കുഞ്ഞിനെ അമ്മയ്ക്ക് കിട്ടുക എന്നത് അവരുടെ അവകാശമാണ്. അതിന് അനുയോജ്യമായ തരത്തിൽ അവർക്ക് നീതി ലഭിക്കേണ്ടതുണ്ട്.നിയമപരമായി പരിഹരിക്കേണ്ട വിഷയമാണിത്. പാർട്ടിതലത്തിൽ പരിഹരിക്കാവുന്ന വിഷയമല്ല. ഒരു തെറ്റിനെയും സിപിഎം പിന്താങ്ങില്ല. ഇവിടെയും അമ്മയ്ക്ക് കുഞ്ഞിനെ കിട്ടാനുള്ള സഹായം നൽകുകയാണ് വേണ്ടത്. ഇത്തരം വിഷയങ്ങളിൽ സാധാരണ ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികളാണ് അന്വേഷിക്കുക. ഇക്കാര്യത്തിലും അതുണ്ടായി. പാർട്ടി വിഷയം നേരത്തെ അറിഞ്ഞിരുന്നില്ല.
പാർട്ടിയെ കുറ്റപ്പെടുത്തേണ്ടതില്ല. നമ്മുടെ പരിധിയിൽ വരുന്ന വിഷയമല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

