വാഷിംഗ്ടൺ : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി. മറ്റന്നാൾ ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. കൂടാതെ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്സുമായും പ്രത്യേക ചർച്ച നടത്തും.
24/09/21 വെളളിയാഴ്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. മറ്റന്നാൾ ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തെ നരേദ്ര മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഏഴാമത് അമേരിക്കൻ സന്ദർശനമാണിത്.
ഇരു രാജ്യങ്ങൾക്കും താല്പര്യമുള്ള പ്രദേശിക-ആഗോള വിഷയങ്ങൾ കൂടിക്കാഴ്ചകളിൽ ചർച്ചയാവും. വാണിജ്യം, നിക്ഷേപം, പ്രതിരോധം, അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിന്റെ രൂപവത്കരണം, മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയവയും ഇരു രാഷ്ട്രതലവന്മാരും ചർച്ചചെയ്യും.
ബൈഡനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ക്വാഡ് രാജ്യത്തലവന്മാരുടെ (ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ) നേരിട്ടുള്ള ആദ്യയോഗം ചേരും. സുരക്ഷയും ഭീകരതയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും മോദി ചർച്ച നടത്തും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

