തിരുവനന്തപുരം∙ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച തീരുമാനം പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് അനുസരിച്ചു മാത്രമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിധി അനുകൂലമെങ്കില്‍ പ്രായോഗികത പരിശോധിക്കാനുള്ള വിദഗ്ധസമിതിയെ നിയമിക്കും. സ്കൂളുകള്‍ തുറക്കാമെന്നു നേരത്തെ ആരോഗ്യവിദഗ്ധർ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിര്‍ദേശിച്ചിരുന്നു.
പ്ലസ് വണ്‍ പരീക്ഷ തന്നെ സ്റ്റേ ചെയ്തിരിക്കുന്ന സമയത്ത് സ്കൂള്‍ തുറക്കുന്ന നടപടിയുമായി മുന്നോട്ടുപോകുന്നത് അനുചിതമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. സെപ്റ്റംബര്‍ 13നു കേസ് വീണ്ടും പരിഗണിക്കുന്നതുവരെ പരീക്ഷ നിര്‍ത്തിവയ്ക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. സെപ്റ്റംബര്‍ 6 മുതല്‍ പ്ലസ് വണ്‍ പരീക്ഷ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിധി എതിരായാല്‍ സ്കൂള്‍ തുറക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകില്ല.
രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) എട്ടില്‍ താഴെയെങ്കിലും എത്തിയശേഷം മാത്രമേ ചര്‍ച്ചകളിലേക്ക് കടക്കുകയുള്ളൂ. ഒക്ടോബര്‍ മുതല്‍ ഘട്ടംഘട്ടമായി സ്കൂളുകള്‍ തുറക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ആദ്യഘട്ടത്തില്‍ 10, 11, 12 ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു.

