രണ്ടാം തരംഗത്തില്‍ കര്‍ണാടകയില്‍ പിടിമുറുക്കിയത് ഡെല്‍റ്റ വൈറസെന്ന് പഠനം

ബംഗളൂരു: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കര്‍ണാടകയില്‍ പിടിമുറുക്കിയത് ഇന്ത്യന്‍ വകഭേദമായ ഡെല്‍റ്റയാണെന്ന് പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഭൂരിഭാഗം പേരെയും ബാധിച്ചത് ഈ വകഭേദമാണെന്നാണ് എച്ച്‌സിജി കാന്‍സര്‍ ഹോസ്പിറ്റല്‍ സെന്റര്‍ ഓഫ് അക്കാദമിക് റിസര്‍ച്ച് ഡീന്‍ ഡോ. വിശാല്‍ റാവു പറയുന്നത്.എച്ച്‌സിജി സ്ട്രാന്റ് ലാബില്‍ രോഗലക്ഷണമുള്ള 44 വ്യക്തികളില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. ഇതില്‍ 41 രോഗികളില്‍ ഡെല്‍റ്റ വൈറസിനെയാണ് കണ്ടെത്തിയത്.രണ്ടാമത്തെ തരംഗത്തിലെ ഉയര്‍ന്ന കൊവിഡ് കേസുകളുടെ കാരണവും ഡെല്‍റ്റയാണെന്ന നിഗമനത്തിലാണ് ഗവേഷകര്‍. സ്ഥാപനത്തില്‍ പരിശോധിച്ച 93 ശതമാനം പേരിലും ഡെല്‍റ്റ വൈറസിനെയാണ് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഡെല്‍റ്റ വൈറസ് രൂക്ഷമായ പ്രത്യാഘാതങ്ങള്‍ രോഗികളില്‍ ഉണ്ടാക്കുന്നത് സംബന്ധിച്ച് വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് നിംഹാന്‍സിലെ മുന്‍ ഡോക്ടറായ രവി പറയുന്നത്. ആശുപത്രികളില്‍ പ്രവേശിപ്പിച്ച എല്ലാവരിലും ഡെല്‍റ്റയാണെന്ന് പറയാന്‍ പറ്റില്ല, വലിയ ലക്ഷണങ്ങളൊന്നും ശാരീരിക അസ്വാസ്ഥ്യതകളും ഇല്ലാത്ത ഡെല്‍റ്റ രോഗികളുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി. യുകെയിലെ കെന്റില്‍ കണ്ടെത്തിയ ആല്‍ഫ വകഭേദത്തേക്കാള്‍ 50 ശതമാനം കൂടുതല്‍ വ്യാപനശേഷി ഡെല്‍റ്റ വകഭേദത്തിനുണ്ട്. ജീനോമിക് സീക്വന്‍സിങ്ങിലൂടെ 12,200 ലേറെ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.അതേസമയം, കൂടുതല്‍ മരണങ്ങള്‍ക്ക് കാരണം ഡെല്‍റ്റ വകഭേദമാണെന്നതിന് തെളിവുകളില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വാക്സിന്‍ എടുത്തതിന് ശേഷവും ഡെല്‍റ്റ വകഭേദം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍, വാക്സിനേഷനുശേഷം ആല്‍ഫ വകഭേദത്തില്‍ ഇത്തരം കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും പഠനത്തില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →