പാലക്കാട്, 2026 ജൂൺ 14 –
പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി ആദ്യം പുറത്തുവന്ന വിവരത്തിന് പിന്നാലെ ആരോഗ്യവകുപ്പിൽ ആശയക്കുഴപ്പം രൂപപ്പെട്ടു. സംഭവത്തിൽ ആരോഗ്യ മന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്തെത്തി. പ്രാഥമിക പരിശോധനയിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട് ലഭിച്ചതെന്നും പിന്നീട് നടത്തിയ വിശദ പരിശോധനയിൽ കോളറ അല്ലെന്ന് കണ്ടെത്തിയതാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ആദ്യം ലഭിച്ച പോസിറ്റീവ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രിയുടെ ഓഫീസും മാധ്യമങ്ങൾക്ക് വിവരം കൈമാറിയത്. തുടർന്ന് വിശദ പരിശോധനാഫലം ലഭിച്ചതോടെയാണ് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമായത്. ഇതിനിടയിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിക്കുകയും ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും ഇതേ കാര്യം ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ പാലക്കാട് കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നും സംശയാസ്പദമായ കേസുകൾ മാത്രമാണുള്ളതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ വിശദീകരിച്ചതോടെയാണ് വിവാദവും ആശയക്കുഴപ്പവും ഉയർന്നത്.
ഡി.എം.ഒയുടെ ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെ മന്ത്രിയുടെ ഓഫീസും നിലപാട് തിരുത്തി. കോളറ സ്ഥിരീകരിച്ചിട്ടില്ലെന്നും സംശയാസ്പദമായ കേസുകൾ മാത്രമാണെന്നും പിന്നീട് വ്യക്തമാക്കി. ഇതിനുമുമ്പ് കോഴിക്കോട് നിപ സ്ഥിരീകരണവുമായി ബന്ധപ്പെട്ടും സമാനമായ ആശയക്കുഴപ്പം ഉണ്ടായിരുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയുടെ ഓഫീസും തമ്മിൽ ഏകോപനക്കുറവുണ്ടെന്ന പ്രതിപക്ഷ വിമർശനവും ഇതിനിടെ ശക്തമായിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച വിമർശനങ്ങൾക്കിടയിൽ ആരോഗ്യ മന്ത്രി കെ. മുരളീധരൻ നാളെ കോഴിക്കോട്ട് എത്തും.