കൊച്ചി, 2026 ജൂൺ 10 –
നടി അൻസിബ നൽകിയ പരാതി പോലീസ് തള്ളിയ സാഹചര്യത്തിൽ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് നടി ലക്ഷ്മിപ്രിയ അറിയിച്ചു. രണ്ട് മിനിറ്റിൽ തീർക്കാവുന്ന വിഷയമാണ് അൻസിബ വിവാദമാക്കിയതെന്നും തന്നെക്കുറിച്ച് മോശമായി സംസാരിച്ചുവെന്നും ലക്ഷ്മിപ്രിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസുമായി മുന്നോട്ടുപോകാൻ അഭിഭാഷകൻ കൃഷ്ണരാജ് മുഖേന നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
അൻസിബയ്ക്ക് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും മതവർഗീയ ശക്തികളുടെ പിന്തുണയുണ്ടെന്ന സംശയം ശക്തമാണെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു. അൻസിബയിൽ നിന്ന് നേരിട്ട അനുഭവം മാത്രമാണ് താൻ പറഞ്ഞതെന്നും അതിനെ വലിയ വിവാദമാക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. പരാതിയുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ നടന്ന കൂടിക്കാഴ്ചയിൽ ക്ഷമ പറയുമോയെന്ന ചോദ്യം മാത്രമാണ് ഉയർന്നതെന്നും താൻ നിരപരാധിത്വം തെളിയിച്ചെന്നും ലക്ഷ്മിപ്രിയ അവകാശപ്പെട്ടു.
പരാതിയിൽ അൻസിബ ഉന്നയിച്ച കാര്യങ്ങൾ താൻ പറഞ്ഞിട്ടില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. അൻസിബ അയച്ചതായി പറയുന്ന ശബ്ദസന്ദേശങ്ങൾ തൃക്കാക്കര എസിപിക്ക് കൈമാറിയിട്ടുണ്ടെന്നും അവർ അറിയിച്ചു. അമ്മ സംഘടനയുടെ സഞ്ജീവനി പദ്ധതിക്കായി വെണ്ണല മഹാദേവ ക്ഷേത്രത്തിൽ നിന്ന് ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും ഇതിന് പിന്നിൽ അജണ്ടയും മതവർഗീയ ശക്തികളുമുണ്ടെന്ന ആരോപണവും ലക്ഷ്മിപ്രിയ ആവർത്തിച്ചു.