കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിനു കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. ഏപ്രിൽ 13 തിങ്കളാഴ്ച വൈകുന്നേരത്തോടെ ജയില്‍ മോചിതനായി. അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കെ.പി. ശങ്കരദാസ് കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും സ്വാഭാവിക ജാമ്യം തേടിയത്. ഇതോടെ 12 പ്രതികളുള്ള സ്വര്‍ണക്കൊള്ള കേസില്‍ മുഴുവൻപേരും ജാമ്യം നേടി പുറത്തിറങ്ങി
റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായി
ശബരിമല സ്വര്‍ണ കേസില്‍ 13 പ്രതികളില്‍ 12 പേരെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. അതില്‍ ഒമ്പതുപേര്‍ക്കു സ്വഭാവിക ജാമ്യവും രണ്ടു പേര്‍ക്ക് റിമാന്‍ഡ് കാലയളവില്‍ തന്നെ ജാമ്യവും ലഭിച്ചു. റിമാന്‍ഡ് 90 ദിവസം പൂര്‍ത്തിയായി സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കപ്പെട്ടത്. 2026 ജനുവരിയിലാണ് എസ്ഐടി സംഘം ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. ആരോഗ്യാവസ്ഥ ചൂണ്ടി കാണിച്ച് നേരത്തെ നടത്തിയ ജാമ്യ നീക്കം കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് റിമാന്‍ഡ് കാലാവധി 90 ദിവസം പൂര്‍ത്തിയായതിനു പിന്നാലെ സ്വാഭാവിക ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചത്.
ജാമ്യം നേടി പുറത്തിറങ്ങിയവർ
.ഒന്നാംപ്രതി ഉണ്ണികൃഷ്ണന് പോറ്റി, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി.സുധീഷ് കുമാര്‍, മുന്‍ പ്രസിഡന്റും കമ്മീഷണറുമായ എന്‍. വാസു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്. ശ്രീകുമാര്‍, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്ധന്, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍ എന്നിവര്‍ക്ക് സ്വാഭാവിക ജാമ്യവും തന്ത്രി കണ്ഠര് രാജീവര്, മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ.എസ്. ബൈജു എന്നിവര്‍ക്ക് സാധാരണ ജാമ്യവുമാണ് കോടതി അനുവദിച്ചത്.
.
.
