കട്ടക്,
ഒഡീഷയിലെ നരസിംഹ്പൂരിൽ 2016-ൽ നടന്ന കസ്റ്റഡി മരണ കേസിൽ ഒടുവിൽ ഒമ്പത് വർഷത്തിന് ശേഷം പോലീസ് നടപടി തുടങ്ങി. രണ്ട് വിരമിച്ച പോലീസുകാരെയും നാല് ഹോംഗാർഡുകളെയും അറസ്റ്റ് ചെയ്തു. എന്നാൽ അറസ്റ്റ് വന്നതോടെ നാട്ടിലും നിയമലോകത്തും ഒരേ ചോദ്യം, ഇത് കൊലപാതകമല്ലേ… പിന്നെ എന്തിന് ഐപിസി 304 മാത്രം?”
അർദ്ധരാത്രിയിലെ റെയ്ഡ്… വീട്ടിൽ നിന്നു വലിച്ചിഴച്ച രാത്രി
ഡിസംബർ 9, 2016.
സരോജ് സെനാപതി (44) വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ അർദ്ധരാത്രിയിൽ പോലീസ് എത്തി.
“സ്റ്റേഷനിൽ ഹാജരായില്ല” എന്ന കാരണത്താൽ വീട്ടിൽ കയറി, വീട്ടുകാർ എതിർത്തിട്ടും വലിച്ചിഴച്ച് പുറത്തെടുത്തു.
അവിടെ വെച്ചു തന്നെ മർദനം തുടങ്ങി. കൈകാൽ കെട്ടി ജീപ്പിൽ കയറ്റി കൊണ്ടുപോയി.
“പുറത്ത് പറഞ്ഞാൽ പ്രശ്നമുണ്ടാകും” എന്ന രീതിയിൽ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
ആശുപത്രിയിൽ ജീവന്മരണ പോരാട്ടം… പക്ഷേ വീട്ടുകാർക്ക് വിവരം പോലും ഇല്ല
ഡിസംബർ 10.
സരോജിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചതായി നാട്ടുകാർ വഴി കുടുംബം അറിഞ്ഞു.
പോലീസ് ഔദ്യോഗികമായി ഒന്നും പറഞ്ഞില്ല.കസ്റ്റഡിയിൽ എടുത്ത ആളെക്കുറിച്ച് കുടുംബത്തെ അറിയിക്കണം എന്നത് നിയമമാണെങ്കിലും, ഇവിടെ അത് നടന്നില്ല. പരാതിക്ക് പിന്നാലെ എതിർ കേസ്’…
ഡിസംബർ 11.
കുടുംബം പരാതി കൊടുത്തതിനു പിന്നാലെ, പോലീസ് തന്നെ “സരോജ് പോലീസിനെ ആക്രമിച്ചു” എന്ന് പറഞ്ഞ് മറ്റൊരു കേസ് എടുത്തു.
ഇത് സത്യം മറയ്ക്കാനുള്ള ശ്രമമാണോ എന്ന് ഇതോടെ നാട്ടുകാർ സംശയിച്ചു.
സ്റ്റേഷനിലെ പീഡനം… അതിന് പിന്നാലെ മരണം
പിന്നീട് നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത്:
സരോജിനെ സ്റ്റേഷനിൽ കൊണ്ടുപോയ ശേഷം ക്രൂരമായി മർദിച്ചതാണ് മരണത്തിന് കാരണമായത്. കസ്റ്റഡിയിൽ ആയ ഒരാളുടെ ജീവൻ സംരക്ഷിക്കേണ്ടത് പോലീസിന്റെ ബാധ്യതയാണെങ്കിലും, ഇവിടെ അതിന് പൂർണ്ണമായും വിരുദ്ധമായ സംഭവങ്ങളാണ് പുറത്തുവരുന്നത്.
ആദ്യത്തെ പ്രതിഷേധം… പിന്നെ വർഷങ്ങളുടെ നിശബ്ദത
സംഭവം പുറത്തായപ്പോൾ വലിയ ജനരോഷം. മനുഷ്യാവകാശ കമ്മീഷനിലും കേസ് പോയി.പക്ഷേ പിന്നീട് വർഷങ്ങളോളം കേസ് തണുത്ത നിലയിൽ തന്നെ.ഒടുവിൽ സമ്മർദ്ദങ്ങളെ തുടർന്ന് 2026-ൽ അന്വേഷണം വീണ്ടും തുടങ്ങി.
ഒമ്പത് വർഷത്തിന് ശേഷം അറസ്റ്റ്… പക്ഷേ ഏത് കുറ്റം?
തെളിവുകളും ചോദ്യം ചെയ്യലും കഴിഞ്ഞ് ആറുപേരെ അറസ്റ്റ് ചെയ്തു.
പക്ഷേ കേസ് എടുത്തത് ഐപിസി 304/34 പ്രകാരം മാത്രം.
ഇതാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്.
കസ്റ്റഡി മരണം… നിയമം പറയുന്നത് . ഡി.കെ.ബസുവും പശ്ചിമബംഗാൾ സ്റ്റേറ്റുമായുള്ള കേസിൽ വിധിയിൽ കോടതി പറയുന്നത്
കസ്റ്റഡിയിൽ പരിക്ക്/മരണം സംഭവിച്ചാൽ പോലീസാണ് അത് പീഡനമല്ലെന്ന് തെളിയിക്കേണ്ടത്
അറസ്റ്റ് വിവരം കുടുംബത്തെ അറിയിക്കൽ, മെഡിക്കൽ പരിശോധന — നിർബന്ധം
നിലബട്ടി ബഹറയും ഒറീസാ സ്റ്റേറ്റുമായുള്ള കേസിൽ കോടതി പറയുന്നത് കസ്റ്റഡി മരണം സ്റ്റേറ്റിന്റെ ഉത്തരവാദിത്വം ആണെന്നും
ഇത് സാധാരണ കേസ് അല്ല, മനുഷ്യാവകാശ ലംഘനം ആണെന്നുമാണ്.
ക്രൂര മർദനത്തിനിടയിൽ മരണം… ‘ഉദ്ദേശമില്ല’ എന്ന് പറയാമോ?
ഐപിസി 304 എന്നത് “കൊലപ്പെടുത്താൻ ഉദ്ദേശമില്ല” എന്ന സാഹചര്യങ്ങൾക്കായുള്ള വകുപ്പാണ്.
പക്ഷേ ഇവിടെ:
കസ്റ്റഡിയിൽ എടുത്തത്
ക്രൂരമായി മർദിച്ചത്
അതിന് പിന്നാലെ മരണം
ഇതൊക്കെ കണ്ടാൽ സ്വാഭാവികമായി ഉയരുന്ന ചോദ്യം:
“ഇത്രയും മർദനം നടന്നപ്പോൾ മരണസാധ്യത അറിയാമായിരുന്നില്ലേ?”
കുറ്റത്തിന്റെ ഗൗരവം കുറയുന്നോ… കേസ് ദുർബലമാകുന്നോ?
ഐപിസി 304 മാത്രം ഉപയോഗിക്കുമ്പോൾ:
ഉദ്ദേശമില്ല എന്ന വാദത്തിന് വഴി തുറക്കും.
ശിക്ഷ കുറയാൻ സാധ്യത.
കേസ് തന്നെ ഗൗരവം കുറഞ്ഞതാകാം
ഇതോടെ, കേസ് മുന്നോട്ട് പോകുമ്പോൾ പ്രതികൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകാമെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പ്രതികൾ പോലീസ് തന്നെ… അതുകൊണ്ടുള്ള സംശയങ്ങൾ
ഈ കേസിലെ പ്രതികൾ പോലീസ് ഉദ്യോഗസ്ഥരാണ്.
അതിനാൽ പുറത്തുവരുന്ന ചോദ്യം:
“സ്വന്തക്കാരെ രക്ഷിക്കാനോ?”
“തുടക്കത്തിൽ തന്നെ കേസ് ലഘൂകരിച്ചോ?”
ഇതെല്ലാം ഇപ്പോൾ ചർച്ചയാകുകയാണ്.
ഇനി നോക്കേണ്ടത് കോടതിയുടെ നിലപാട്
കേസിന്റെ തുടക്കം 304 ആയാലും,
കോടതിക്ക് പിന്നീട് കുറ്റവിഭാഗം മാറ്റാനുള്ള അധികാരം ഉണ്ട്.
ഇനി വിചാരണയിൽ നിർണായകമായത്:
“ഇത് ഒരു സാധാരണ മനുഷ്യഹത്യയോ… അല്ലെങ്കിൽ കസ്റ്റഡിയിൽ നടന്ന കൊലപാതകമോ?”
തൂത്തുക്കുടി കേസ് ഓർമ്മിപ്പിക്കുന്ന കടുത്ത മുന്നറിയിപ്പ്
തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നടന്ന കസ്റ്റഡി മരണ കേസ് രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു. അച്ഛനും മകനുമായ രണ്ട് പേരുടെ മരണത്തിന് പിന്നാലെ വലിയ പ്രതിഷേധവും ദേശീയതല ചർച്ചകളും ഉണ്ടായി. പിന്നീട് മധുര കോടതിയിൽ കേസ്സിലുൾപ്പെട്ട മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടികളും ശിക്ഷ വിധികളും വന്നത്, കസ്റ്റഡി പീഡന കേസുകളിൽ കോടതി എത്ര കടുപ്പത്തിൽ ഇടപെടുമെന്നതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു
