പുനലൂർ (കൊല്ലം): ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നാലുവയസുകാരിയായ തമിഴ് പെൺകുട്ടിയെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചെന്ന കേസിൽ 40-കാരന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. പുനലൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അരവിന്ദ് ബി. ഇടയോടിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്തപക്ഷം പ്രതി മൂന്നുവർഷം കൂടി കഠിനതടവ് അനുഭവിക്കണം. അതിജീവിതയായ കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശവും നൽകിയിട്ടുണ്ട്.
ബാലനീതി നിയമങ്ങൾ പ്രകാരമാണ് കേസെടുത്തത്.
കൊല്ലം വെസ്റ്റ് ലക്ഷ്മിനടയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് നാഗപട്ടണം കൊട്ടാരക്കുടി മേലേതെരുവിൽ കലൈവാണൻ കാമരാജിനെയാണ ്കോടതി ശിക്ഷിച്ചത് .അമ്മയോടൊപ്പം കൊല്ലത്ത് വാടകയ്ക്ക് താമസിച്ചുവന്ന പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. 2023 മേയിലായിരുന്നു ഇത്. കുട്ടിയുടെ ദേഹത്ത് ബാധ കയറിയെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കുകയും ബെൽറ്റ് കൊണ്ട് അടിക്കുകയും സിഗരറ്റ് കുറ്റികൊണ്ട് നെഞ്ചത്തും കാലിലും പൊള്ളലേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്. പോക്സോ, ഐ.പി.എസി, ബാലനീതി നിയമങ്ങൾ പ്രകാരമാണ് കേസെടുത്തത്.
കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന ഷെഫീക്കാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ. സരിത, എ.എസ്.ഐ. ജയകുമാരി എന്നിവർ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജിത് ഹാജരായി
