കോഴിക്കോട്: സ്ലാബില്ലാത്ത ഓടയിലേക്ക് തെറിച്ചുവീണ സ്കൂട്ടര്‍ യാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒളവണ്ണ സ്വദേശി നിസാര്‍ (38) ആണ് ഭാഗ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടത്. ഫെബ്രുവരി 18ന് ഉച്ചയ്ക്കാണ് സംഭവം. തൊടുപുഴയില്‍ റോഡരികില്‍ മൂടാതെ കിടന്നിരുന്ന കുഴിയില്‍ വീണ് യുവാവ് മരിച്ചതിന്റെ ഞെട്ടല്‍ മാറുംമുമ്പേയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തും സമാന അപകടം.
ഒരു മീറ്ററിലധികം ആഴമുള്ള ഓടയിലേക്കാണ് നിസാര്‍ വീണത്.
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മലാപറമ്പ് – മാനാഞ്ചിറ റോഡില്‍ എരഞ്ഞിപ്പാലം ട്രാഫിക് ജംഗ്ഷനു സമീപമുള്ള ഓടയിലാണു നിസാര്‍ വീണത്. റോഡരികിലൂടെ സ്കൂട്ടറിൽ വരികയായിരുന്നു നിസാര്‍. തൊട്ടരികിലൂടെ വരികയായിരുന്ന കാര്‍ സമീപത്തേക്ക് അടുപ്പിച്ചതുകണ്ട് നിസാര്‍ സ്കൂട്ടര്‍ വെട്ടിച്ചപ്പോള്‍ പെട്ടെന്ന് മറിഞ്ഞുവീഴുകയായിരുന്നു. ഒരു മീറ്ററിലധികം ആഴമുള്ള ഓടയിലേക്കാണ് നിസാര്‍ വീണത്.
ഹെല്‍മെറ്റ് ഉണ്ടായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി
ഹെല്‍മെറ്റ് ഉണ്ടായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അടുത്തിടെ നിര്‍മിച്ച ഓവുചാലിന്റെ അരിക് ഭിത്തികളില്‍ ഇരുമ്പുകമ്പികള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. കമ്പിയില്‍ ഇടിച്ച് കൈക്കാണു പരിക്കേറ്റത്.നാട്ടുകാര്‍ ഓടിക്കൂടിയാണ് നിസാറിനെ ഓടയില്‍ നിന്നു പുറത്തെടുത്തത്. മലാപറമ്പ് -മാനാഞ്ചിറ റോഡില്‍ പുതുതായി നിര്‍മിച്ച ഓവുചാലില്‍ പലയിടത്തും സ്ലാബുകള്‍ ഇട്ട് മൂടിയിട്ടില്ല. അപകടം വായ് പിളര്‍ത്തി നില്ക്കുന്ന ഓവുചാലുകള്‍ക്കു സമീപം അപകട സൂചക ബോര്‍ഡുകളോ റിബണുകളോ സ്ഥാപിക്കാന്‍ കരാര്‍ കമ്പനി തയാറായിട്ടില്ല.
