ന്യൂഡല്‍ഹി: രാംലീല മൈതാനിക്കടുത്ത് തുർക്ക്മാൻ ഗേറ്റിൽ ഒഴിപ്പിക്കൽ നടപടികൾക്കിടെ സംഘർഷം. അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് തുര്‍ക്ക്മാന്‍ ഗേറ്റിലെ സയ്യിദ് ഫൈസ് ഇലാഹി മസ്ജിദിനും ശ്മശാനത്തിനും സമീപമുള്ള സ്ഥലത്ത് പൊളിച്ചുമാറ്റല്‍ നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ജനുവരി 6 ചൊവ്വാഴ്ച രാത്രി ഏറെ വൈകിയാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്. പൊളിക്കല്‍ നടപടികള്‍ക്കിടെ പ്രദേശവാസികളായ ചിലര്‍ പോലീസുകാര്‍ക്ക് നേര്‍ക്ക് കല്ലെറിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഏകദേശം 25-30 പേരാണ് പോലീസ് സംഘങ്ങള്‍ക്ക് നേര്‍ക്ക് കല്ലെറിഞ്ഞത്. പരിക്കേറ്റ പോലീസുകാരുടെയും എംസിഡി പ്രവര്‍ത്തകരുടെയും മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
30 ഓളം ബുള്‍ഡോസറുകളുമായാണ് ഉദ്യോഗസ്ഥരെത്തിയത്.
പ്രദേശത്തെ അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യുന്നതിനായി ഏകദേശം 30 ഓളം ബുള്‍ഡോസറുകളുമായാണ് ഉദ്യോഗസ്ഥരെത്തിയത്. തുര്‍ക്ക്മാന്‍ ഗേറ്റിന് സമീപമുള്ള രാംലീല ഗ്രൗണ്ടിലെ 38,940 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നഗരസഭയ്ക്കും പൊതുമരാമത്ത് വകുപ്പിനും മൂന്ന് മാസത്തെ സമയമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചത്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു കോടതിയുടെ ഉത്തരവ്.
