ന്യൂയോർക്ക് | ഗസ്സയിലെ നിലവിലെ സാഹചര്യം അസഹനീയം ആണെന്നും ദ്വിരാഷ്ട്ര പരിഹാരം മാത്രമാണ് ഈ ദുരവസ്ഥയിൽ നിന്ന് പുറത്തുവരാനുള്ള ഏക വഴിയെന്നും യു എൻ. സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. സ്വതന്ത്ര രാഷ്ട്രപദവി ഫലസ്തീൻ ജനതയുടെ അവകാശമാണ്. അത് ഔദാര്യമല്ല. അതില്ലാതെ മേഖലയിൽ സമാധാനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു എൻ പൊതുസഭയിൽ നടന്ന ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഗുട്ടെറസ് .ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഭീകരവാദത്തിന് നൽകുന്ന വലിയ സമ്മാനമാണ് എന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യു എൻ മേധാവിയുടെ പ്രതികരണം.
ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളെയും ബന്ദികളെ പിടിച്ചുവെച്ചതിനേയും ന്യായീകരിക്കാനാവില്ല
ദ്വിരാഷ്ട്ര പരിഹാരത്തെ അംഗീകരിക്കാനുള്ള വിവിധ രാജ്യങ്ങളുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം, ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ഭീകരാക്രമണങ്ങളെയും ബന്ദികളെ പിടിച്ചുവെച്ചതിനേയും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഫലസ്തീൻ ജനതയ്ക്ക് നേരെയുള്ള കൂട്ടായ ശിക്ഷാ നടപടികളെയും ന്യായീകരിക്കാനാവില്ലെന്ന് ഗുട്ടെറസ് ഓർമ്മിപ്പിച്ചു.



