കോതമംഗലം: എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ ആനയെ കരകയറ്റി. കര കയറിയ ഉടനെ ആന കാട്ടിലേയ്ക്ക് രക്ഷപ്പെട്ടു. ദൗത്യം മണിക്കൂറുകൾ നീണ്ടു. അതോടെ നാട്ടുകാരുടെ ആശങ്ക ഒഴിഞ്ഞു. കോട്ടപ്പടി വടക്കുംഭാഗം വിച്ചാട്ട് വര്‍ഗീസിന്റെ വീട്ടിലെ കിണറ്റിൽ ഓഗസ്റ്റ് 30 ശനിയാഴ്ച രാത്രിയാണ് ആന വീണത്.
ആനയെ കരകയറ്റാൻ അനുവദിക്കാതെ നാട്ടുകാർ
നേരത്തേ ആനയെ കരകയറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പ്രദേശത്ത് സ്ഥിരമായി ഇറങ്ങുകയും കൃഷി നശിപ്പിക്കുകയും മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്ന ആനയാണ് കിണറ്റിൽ വീണിരിക്കുന്നതെന്നാണ് നാട്ടുകാർ പറഞ്ഞത്. വന്യജീവിശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണാതെ ആനയെ കിണറ്റിൽ നിന്ന് പുറത്തെടുക്കാൻ സമ്മതിക്കില്ലെന്നാണ് നാട്ടുകാർ പറഞ്ഞിരുന്നത്. ആനയുടെ ശല്ല്യം കാരണം സ്ഥലത്ത് കൃഷി ചെയ്യാനോ, കിണർ കുഴിക്കാനോ പറ്റുന്നില്ലെന്ന് നാട്ടുകാർ പറയുന്നു
വേഗം ഇലക്ട്രിക് ഫെൻസിങ് സ്ഥാപിക്കാമെന്ന് ജില്ലാ കളക്ടർ നാട്ടുകാർക്ക് ഉറപ്പുനൽകി.
കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറ്റിലാണ് ആന വീണിരിക്കുന്നതെങ്കിലും നാട്ടുകാർക്കൊപ്പമാണ് താനെന്നാണ് വീട്ടുടമയും നിലപാടെടുത്തിരുന്നത്. എന്നാൽ സ്ഥലത്ത് എത്രയും വേഗം ഇലക്ട്രിക് ഫെൻസിങ് സ്ഥാപിക്കാമെന്ന് ജില്ലാ കളക്ടർ നാട്ടുകാർക്ക് ഉറപ്പുനൽകി. അതോടെയാണ് പ്രതിഷേധത്തിന് അറുതിയായത്.
