ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രപാതയില്‍ ഉരുള്‍പൊട്ടല്‍; 5 മരണം , 14 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചതായി വിവരം. റിയാസി ജില്ലയില്‍ ത്രികുട പര്‍വതത്തിന് മുകളിലാണ് വൈഷ്‌ണോ ദേവി ക്ഷേത്രം. ഇങ്ങോട്ടേക്കുള്ള പാതയിലാണ്, തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച ഉച്ചയോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു

ജമ്മു കശ്മീരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നതിനിടെയാണ് ഈ അപകടം ഉണ്ടായിരിക്കുന്നത്. ‘അധക്‌വാരിയിലെ ഇന്ദ്രപ്രസ്ഥ ഭോജനാലയത്തിന് സമീപം ഒരു ഉരുള്‍പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. ചിലര്‍ക്ക് പരിക്കേറ്റതായി സംശയിക്കുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.’ വൈഷ്‌ണോ ദേവി ക്ഷേത്ര ബോര്‍ഡ് ‘എക്സി’ല്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.

ക്ഷേത്രത്തിലേക്കുളള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

മലമുകളിലെ ക്ഷേത്രത്തിലേക്ക് 12 കിലോ മീറ്ററാണ് ഉള്ളത്. പാതയുടെ പകുതി എത്തുമ്പോഴുള്ള സ്ഥലത്താണ് അപകടം നടന്നിരിക്കുന്നത്. ഇതോടെ ക്ഷേത്രത്തിലേക്കും ഈ വഴിയിലേക്കുമുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കനത്ത മഴയെത്തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള ഹിംകോട്ടി പാത വഴിയുള്ള യാത്ര അധികൃതര്‍ രാവിലെ തന്നെ നിര്‍ത്തിവെച്ചിരുന്നു. പക്ഷേ, പഴയ പാതയിലൂടെയുള്ള യാത്ര ഉച്ചയ്ക്ക് ഒന്നരവരെ തുടര്‍ന്നിരുന്നു.

അതിശക്തമായ മണ്‍സൂണ്‍ മഴ തുടരുകയാണ്

എന്നാല്‍, ഉരുള്‍പൊട്ടലിനെ തുടര്‍ന്ന്, ഈ വഴിയുള്ള യാത്രയും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ജമ്മു മേഖലയില്‍ അതിശക്തമായ മണ്‍സൂണ്‍ മഴ തുടരുകയാണ്. ഇത് നദികള്‍ കരകവിഞ്ഞൊഴുകുന്നതിനും അടിക്കടി ഉണ്ടാകുന്ന ഉരുള്‍പൊട്ടലുകള്‍ക്കും, താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും ജനജീവിതം സ്തംഭിക്കുന്നതിനും കാരണമായിട്ടുണ്ട്. റാംബന്‍ ജില്ലയിലെ ചന്ദര്‍കോട്ട്, കേല മോര്‍, ബാറ്ററി ചെഷ്മ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തതിന.ചെയ്തതിനെത്തുടര്‍ന്ന് 250 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ജമ്മു- ശ്രീനഗര്‍ ദേശീയപാതയിലെ ഗതാഗതം നിര്‍ത്തിവെച്ചു. ഉധംപുരിലും ഖാസിഗുണ്ടിലും വാഹന ഗതാഗതം സ്തംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →