പത്തനംതിട്ട | ഗൃഹനാഥന്‍ ജീവനൊടുക്കിയതോടെ ഉദ്യോഗസ്ഥ മേധാവിത്വം കണ്ണുതുറന്നു. പത്തനംതിട്ട നാറാണമൂഴിയില്‍ ഭാര്യയുടെ ശമ്പളം വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒടുവില്‍ നീതി. 12 വര്‍ഷത്തെ ശമ്പള കുടിശ്ശിക ഒടുവില്‍ അധ്യാപികയുടെ അക്കൗണ്ടിലെത്തി. ഭാര്യയുടെ ശമ്പളം ലഭിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ കയറി മടുത്താണ് അധ്യാപികയുടെ ഭര്‍ത്താവ് ഷിജോ ആത്മഹത്യ ചെയ്തത്. ഷിജോയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ജോലിയില്‍ വീഴ്ച വരുത്തിയ ഡി ഇ ഓഫീസിലെ മൂന്നു ഉദ്യോഗസ്ഥരെ വിദ്യാഭ്യാസ മന്ത്രി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ പിരിച്ചുവിടല്‍ നടപടി ഉണ്ടാകും
ഹൈക്കോടതി ഉത്തരവ് വന്ന് എട്ടുമാസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ വൈകിപ്പിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അക്കൗണ്ടില്‍ പകുതി കുടിശിക എത്തിയത്. ബാക്കി തുക പി എഫ് അക്കൗണ്ടിലെത്തും. ശമ്പളം തടഞ്ഞുവച്ച സംഭവത്തില്‍ വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ പിരിച്ചുവിടല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ശമ്പളം നല്‍കണമെന്ന ഹൈക്കോതി ഉത്തരവ് ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഡിസംബറിൽ നല്‍കിയതാണ്.
നാറാണംമൂഴി സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ 2012 ലാണ് ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രന്‍ ജോലിയില്‍ കയറുന്നത്. മുന്‍പ് ജോലി ചെയ്യുകയും പിന്നീട് രാജിവച്ചു പോകുകയും ചെയ്ത അധ്യാപികയും ഇതേ തസ്തികയ്ക്ക് അവകാശവാദം ഉന്നയിച്ചു. തര്‍ക്കം കോടതി കയറി ഒടുവില്‍ ഹൈക്കോടതിയില്‍ നിന്ന് ലേഖക്ക് അനുകൂല ഉത്തരവ് കിട്ടി. ശമ്പളം നല്‍കണമെന്ന കോടതി ഉത്തരവും അനുബന്ധ രേഖകളും ജില്ലാ വിദ്യാഭ്യാസ വകുപ്പില്‍ ഡിസംബറിൽ നല്‍കിയതാണ്. എന്നാല്‍ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.
