ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

തിരുവനന്തപുരം | ഛത്തീസ്ഗഢിൽ മലയാളികളായ കന്യാസ്‌ത്രീകളെ അറസ്റ്റു ചെയ്ത വാർത്ത ശ്രദ്ധയിൽപ്പെട്ടയുടനെ നീതി ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ ഛത്തീസ്​ഗഢ് മുഖ്യമന്ത്രി ഉൾപ്പെടെ അറസ്റ്റിനെ ന്യായീകരിക്കുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ മതനിരപേക്ഷതക്ക് നിരന്തരം പരുക്കേൽപ്പിക്കാനാണ് സംഘ്പരിവാർ ശ്രമം

വിദ്വേഷവും വിഭജന രാഷ്ട്രീയവും പയറ്റി രാജ്യത്തെ മതനിരപേക്ഷതക്ക് നിരന്തരം പരുക്കേൽപ്പിക്കാനാണ് സംഘ്പരിവാർ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷാവകാശങ്ങളിന്മേലും ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാവകാശങ്ങളിന്മേലുമുള്ള കടന്നുകയറ്റങ്ങളെ എതിർത്തു തോൽപ്പിക്കുക തന്നെ വേണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു. മലയാളി കന്യാസ്ത്രീകളെ ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ വ്യാജപരാതിയിലാണ് കന്യാസ്ത്രീകളെ അറസ്റ്റ്

കന്യാസ്ത്രീകൾക്കെതിരായ അതിക്രമം സംഘ്പരിവാറിൻ്റെ തനി സ്വഭാവത്തിൻ്റെ പ്രകടനമാണ്. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ വ്യാജപരാതിയിലാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതെന്ന് സംശയരഹിതമായി വ്യക്തമായിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിനെതിരായ സംഘ്പരിവാർ അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം കൂടിയാണിത്.

രാജ്യത്തിന്റെ ബഹുസ്വരതയെയും സഹവർത്തിത്വത്തെയും സംഘ്പരിവാർ ഭയപ്പെടുന്നു

ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും കേക്കും സൗഹാർദച്ചിരിയുമായി കയറിയിറങ്ങുന്ന കൂട്ടർ തന്നെയാണ് മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് കന്യാസ്ത്രീകളെ പോലും വേട്ടയാടുന്നത്. രാജ്യത്തിന്റെ ബഹുസ്വരതയെയും സഹവർത്തിത്വത്തെയും സംഘ്പരിവാർ ഭയപ്പെടുന്നു. അതുകൊണ്ടാണ് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം തുടരെ നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →