കുട്ടനാട്: കുട്ടനാട്ടിലെ വെളിയനാട്, കാവാലം, ചമ്പക്കുളം , പുളിങ്കുന്ന്, രാമങ്കരി തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളില്‍ തെരുവുനായ് ശല്യം രൂക്ഷമാകുന്നു.സമാനസ്ഥിതിയാണ് കാവാലം പഞ്ചായത്തിലും. പഞ്ചായത്തോ മറ്റ് അധികൃതരോ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്
.കഴിഞ്ഞ ദിവസം വെളിയനാട് പഞ്ചായത്ത് എട്ടാം വാർഡ് കിഴക്കേ പുളിവേലി വീട്ടില്‍ കൊച്ചുകുഞ്ഞ്, മകൻ അഖില്‍, സുരേന്ദ്രൻ, സുരേന്ദ്രന്റെ മകള്‍ എന്നിവരെ തെരുവ് നായ അക്രമിച്ചിരുന്നു. ഇതേതുടർന്ന് ഇവർ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. അയല്‍ വാസികളായ ഇവരെ പ്രദേശത്ത് പ്രസവിച്ചുകിടന്ന നായയാണ് കടിച്ചത്. ഏതാനും ദിവസം മുമ്പ് ഇവിടെ 8 പേർക്കാണ് നായയുടെ കടിയേറ്റത് . ഇവരെല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. എല്ലാവർക്കും പ്രതിരോധ വാക്‌സിൻ എടുത്തുവരുകയാണ്
പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാർഡ് കണ്ണാടി മുണ്ടടി വീട്ടില്‍ ജോമിനി ജോസഫിന്റെ അഞ്ചോളം ആടുകളെയാണ് തെരുവ് നായ്ക്കൾ കടിച്ചുകീറിയത്. ഇതില്‍ മൂന്നെണ്ണം ചത്തു. രണ്ടാടുകളുടെ പരുക്ക് മാരകമാണ്.
ചമ്ബക്കുളം ഗവ. ആശുപത്രി പരിസരത്തും ബസ് സ്റ്റാൻഡ് പ്രദേശത്തുമാണ് തെരുവ് നായശല്യം രൂക്ഷം. രാമങ്കരി പഞ്ചായത്തില്‍ നായഭീതിയില്‍ കുട്ടികള്‍ മുതല്‍ പുറത്തിറങ്ങുവാൻ മടിക്കുകയാണ്. വെളിയനാട് പഞ്ചായത്തിലെ തെരുവ് നായ് ശല്യത്തിന് അടിയന്തര പരിഹാരം കാണാൻ അധികൃതർ തയ്യാറായില്ലെങ്കില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ശക്തമായ സമരത്തിന് ആരംഭം കുറിക്കുമെന്ന് എട്ടാം വാർഡ് മെമ്പർ സുഭാഷ് പറമ്പിശ്ശേരി പറഞ്ഞു.
