മധുര: സെക്രട്ടേറിയറ്റ് നടയിലെ ആശാവർക്കർമാരുടെ സമരത്തോടുള്ള സർക്കാർ സമീപനത്തില്‍ സിപിഎം പാർട്ടി കോണ്‍ഗ്രസില്‍ വിമർശനം.കരടു രാഷ്ട്രീയ പ്രമേയത്തിലുള്ള ചർച്ചയിലാണ് കേരള സർക്കാറിനുള്ള കുറ്റപ്പെടുത്തല്‍. സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു പൊതുപ്രക്ഷോഭത്തോട് ഇങ്ങനെയാണോ ഇടതുസർക്കാർ പ്രതികരിക്കേണ്ടതെന്ന് ആന്ധ്രാപ്രദേശില്‍ നിന്നുള്ള പ്രതിനിധികള്‍ ചോദിച്ചു.
ഒരു പൊതുപ്രക്ഷോഭത്തെ ഇങ്ങനെയാണോ നേരിടേണ്ടതെന്ന് ആന്ധ്രയില്‍ നിന്നുള്ള പ്രതിനിധികള്‍
രണ്ടു മാസമായിട്ടും സമരം തീർക്കാൻ സർക്കാറിനായിട്ടില്ല. സ്ത്രീകള്‍ മുടി മുറിച്ചു പ്രതിഷേധിച്ചു. മുറിച്ച മുടികള്‍ കേന്ദ്രത്തിന് അയച്ചുകൊടുക്കാൻ ഒരു മന്ത്രി വെല്ലുവിളിച്ചു. ഒരു പൊതുപ്രക്ഷോഭത്തെ ഇങ്ങനെയാണോ നേരിടേണ്ടതെന്ന് ആന്ധ്രയില്‍ നിന്നുള്ള ഡി. രാംദേവി ചോദിച്ചു. കേരള ബദല്‍ ഉയർത്തിക്കാട്ടുമ്പോഴും സംസ്ഥാന സർക്കാർ പഴയ പെൻഷൻ പദ്ധതി നടപ്പാക്കാത്തതിനേയും ആന്ധ്രാപ്രതിനിധികള്‍ വിമർശിച്ചു.
ആശ വർക്കർമാർ രാജ്യമെമ്പാടും ചൂഷണത്തിന് ഇരയാവുകയാണെന്ന് വൃന്ദാ കാരാട്ട്
സിഐടിയു നേതൃത്വം ഉള്‍പ്പെടെ ആശാസമരത്തെ തള്ളിപ്പറയുമ്പോഴാണ് പാർട്ടി കോണ്‍ഗ്രസില്‍ കേരളം നേരിടുന്ന വിമർശനം. ആശ വർക്കർമാർ രാജ്യമെമ്പാടും ചൂഷണത്തിന് ഇരയാവുകയാണെന്ന് സിപിഎം പിബി അംഗം വൃന്ദാ കാരാട്ട് ഏപ്രിൽ 3 വ്യാഴാഴ്ച നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ആശമാരെ സന്നദ്ധ സേവകരായി മാത്രം പരിഗണിക്കുന്നതിനെ ഇടതുപക്ഷം എതിർത്തിരുന്നു.
ആശമാർക്കുവേണ്ടി ശബ്ദിച്ചത് ഇടതുപക്ഷമാണെന്ന് പാർട്ടി കോണ്‍ഗ്രസ്സില്‍ വൃന്ദാ കാരാട്ട്. ‘ആശാവർക്കർമാരെ തൊഴിലാളികളായി അംഗീകരിച്ചാല്‍ അവർ നേരിടുന്ന പ്രശ്നത്തിനു പരിഹാരമാവും. മിനിമം വേതനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അവർക്ക് അവകാശപ്പെടാം. ദേശീയ ആരോഗ്യ മിഷന്റെ ഭാഗമായി യുപിഎ സർക്കാർ ആശമാരെ സന്നദ്ധ സേവകരായി മാത്രം പരിഗണിക്കുന്നതിനെ ഇടതുപക്ഷം എതിർത്തിരുന്നു. ഞാനടക്കമുള്ളവർ ഇക്കാര്യത്തില്‍ പ്രതിഷേധമുയർത്തി. എന്നാല്‍, യുപിഎ സർക്കാറും പിന്നീടു വന്ന ബിജെപി സർക്കാറും ആശമാരെ തൊഴിലാളികളായി അംഗീകരിക്കാൻ തയ്യാറായില്ല.
അതിനായി രാജ്യമെങ്ങും നടക്കുന്ന സമരങ്ങള്‍ക്ക് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ട്. തൊഴിലാളികളായി അംഗീകരിക്കാൻ മടിക്കുന്ന കേന്ദ്രസർക്കാറിന്റെ പ്രതിനിധികള്‍ തന്നെയാണ് സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതെന്ന് ആശമാർ തിരിച്ചറിയണം.’- വൃന്ദ പത്രസമ്മേളനത്തില്‍ പറഞ്ഞു