റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

.സുനിതാ വില്യംസും ബുച്ച്‌ വില്‍മോറും ‌സുരക്ഷിതരായി ഭൂമിയില്‍ മടങ്ങിയെത്തി

March 19, 2025 - 5:03 am

ഒൻപത് മാസത്തിലേറെയുള്ള കാത്തിരിപ്പിനൊടുവില്‍ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച്‌ വില്‍മോറും ‌സുരക്ഷിതരായി ഭൂമിയില്‍ മടങ്ങിയെത്തി..ഏതാണ്ട് 17 മണിക്കൂർ എടുത്താണ് പേടകം ഭൂമിയിലെത്തിയത്. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 3.27നാണ് ഇവരെ വഹിച്ചുകൊണ്ടുള്ള പേടകം അറ്റ്ലാന്റിക്/ മെക്സിക്കോ ഉള്‍ക്കടലില്‍ പതിച്ചത്. തുടർന്ന് കടലില്‍ നിന്ന് പേടകം വീണ്ടെടുത്ത് കരയിലെത്തിക്കുകയായിരുന്നു. 2024 ജൂണ്‍ 5 ന് എട്ടു ദിവസത്തേക്ക് ആരംഭിച്ച ബഹിരാകാശ ദൗത്യമാണ് അപ്രതീക്ഷിതമായി ഒമ്പത് മാസം കടന്നത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41-ന് ഡീഓര്‍ബിറ്റ് ബേണ്‍ പ്രക്രിയ നടന്നു.

ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ 10.35നാണ് സുനിതയുമായുള്ള പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചത്. ഇന്ത്യന്‍ സമയം 10.15-ഓടെ ഹാച്ചിങ് പൂര്‍ത്തിയായിരുന്നു. ഡ്രാഗണ്‍ പേടകത്തെ ഐഎസ്‌ഐസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന പ്രക്രിയയാണിത്. ഇതിന് പിന്നാലെ നിലയവുമായി വേര്‍പ്പെടുത്തുന്ന അതിനിര്‍ണായക ഘട്ടമായ അണ്‍ഡോക്കിങ്ങും പൂര്‍ത്തിയായതോടെ പേടകം ഭൂമിയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഇന്ത്യന്‍ സമയം മാർച്ച് 19 പുലര്‍ച്ചെ 2.41-ന് ഡീഓര്‍ബിറ്റ് ബേണ്‍ പ്രക്രിയ നടന്നു. വേഗം കുറച്ച്‌ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗണ്‍ പേടകം പ്രവേശിക്കുന്നതാണ് ഇത്.

ജോണ്‍സണ്‍ സ്പെയ്‌സ് സെന്ററിലെത്തിച്ച്‌ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.

യാത്രപോയ പേടകത്തിനുണ്ടായ സാങ്കേതിക തകരാര്‍ കാരണമാണ് സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്‌എസ്) കുടുങ്ങിപ്പോയത്. ഇരുവര്‍ക്കുമൊപ്പം നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരുമുണ്ട്.
സുനിതയെയും ബുച്ചിനെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്പെയ്‌സ് സെന്ററിലെത്തിച്ച്‌ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ഇത്രനാള്‍ കഴിഞ്ഞ രണ്ടുപേര്‍ക്കും ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങള്‍ നല്‍കും.

ഇലോണ്‍ മസ്‌കിന്റെ സ്പെയ്‌സ് എക്സുമായി സഹകരിച്ചാണ് ഇപ്പോഴത്തെ തിരിച്ചുവരവ്

ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്‌എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരികയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതികത്തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല. ഉചിതമായ ബദല്‍പദ്ധതി തയാറാകുന്നതുവരെ അവര്‍ക്ക് ഐഎസ്‌എസില്‍ കഴിയേണ്ടിവന്നു. ഇലോണ്‍ മസ്‌കിന്റെ സ്പെയ്‌സ് എക്സുമായി സഹകരിച്ചാണ് നാസ ഇപ്പോഴത്തെ തിരിച്ചുവരവ് സാധ്യമാക്കിയത്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *