ലക്നൗ: ഒഡിഷയിലേക്ക് പോവുകയായിരുന്ന നന്ദൻ കാനൻ എക്സപ്രസ് ഓടിക്കൊണ്ടിരിക്കെ ബോഗികള്‍ക്കിടയിലുള്ള കപ്ലിങ് തകരാറിലായതിനെ തുടർന്ന് ട്രെയിൻ രണ്ട് ഭാഗങ്ങളായി വേർപെട്ടു. ഉത്തർപ്രദേശിലെ ചന്ദൗലിയിലായിരുന്നു സംഭവം. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പുരിയില്‍ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽ പെട്ടത്. ട്രെയിൻ മൂന്ന് മണിക്കൂറിലധികം വൈകിയാണ് ഓടിക്കൊണ്ടിരുന്നത്.
എസ്4, എസ്5 കോച്ചുകള്‍ക്കിടയിൽ വെച്ച് ട്രെയിൻ രണ്ടായി വേർപ്പെട്ടു.
ട്രെയിനുകളിലെ കോച്ചുകളോ വാഗണുകളോ പരസ്പരം ബന്ധിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ചെയിനും ഹൂക്കും ഉള്‍പ്പെട്ട സംവിധാനമാണ് കപ്ലിങ്. ട്രെയിൻ പണ്ഡിത് ദീൻ ദയാല്‍ ഉപാധ്യായ (ഡിഡിയു) സ്റ്റേഷന് സമീപത്ത് എത്തിയപ്പോള്‍ കപ്ലിങ് ഇളകി. തുടർന്ന് എസ്4, എസ്5 കോച്ചുകള്‍ക്കിടയിൽ വെച്ച് ട്രെയിൻ രണ്ടായി വേർപ്പെട്ടു. .വേർപ്പെട്ട കോച്ചുകളിൽ നിന്ന് യാത്രക്കാരെ മറ്റ് കോച്ചുകളിലേക്ക് മാറ്റിയ ശേഷം ഇവ പണ്ഡിത് ദീൻ ദയാല്‍ ഉപാധ്യായ സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് നാല് മണിക്കൂറിലധികം എടുത്താണ് തകരാർ പരിഹരിച്ചത്.
“വലിയ എന്തോ അപകടമാണ് സംഭവിച്ചതെന്ന് കരുതി ഞങ്ങൾ പേടിച്ചുപോയെങ്കിലും ആർക്കും അപകടമൊന്നും സംഭവിച്ചില്ല,” എന്ന് യാത്രക്കാരിൽ ഒരാൾ പ്രതികരിച്ചു.