തിരുവനന്തപുരം: അക്കാഡമിക് ബുദ്ധിജീവി മാത്രയായ തോമസ് ഐസക്കിന് കേരളത്തിന്‍റെ സാമൂഹ്യ യാഥാർത്ഥ്യങ്ങളെപ്പറ്റി യാതൊരുവിധ പ്രായോഗിക ജ്ഞാനവും ഇല്ലാത്ത ആളാണെന്ന് ചെറിയാന്‍ ഫിലിപ്പ് .അതുകൊണ്ടാണ് പ്രത്യുല്പാദനപരമല്ലാത്ത പദ്ധതികള്‍ക്കായി കിഫ്ബി പണം ധൂർത്തടിച്ചതെന്നും അദ്ദേഹം പറഞ്ഞു. വികലമായ ധനകാര്യ മാനേജ്മെന്‍റിലൂടെ കേരളത്തെ ഭീമമായ കടക്കെണിയിലാഴ്ത്തി സമ്പദ്ഘടന തകർത്ത തോമസ് ഐസക്ക് കേരളത്തിന്‍റെ അന്തകനാണെന്നും ചെറിയാന്‍ ഫിലിപ്പ് കുറ്റപ്പെടുത്തി.
കിഫ്ബിയുടെ പേരില്‍ മുപ്പതിനായിരം കോടി രൂപ കടമെടുത്ത സർക്കാരിന് കടത്തിൻ്റെ പലിശ പോലും അടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണുളളത്.
കടത്തിനു പുറമെ ഇന്ധന സെസും മോട്ടോർ വാഹന നികുതിയും കിഫ്ബി ഫണ്ടിലേക്ക് മാറ്റിയത് ദുരുദ്ദേശപരമായിരുന്നു.കിഫ്ബിയുടെ പേരില്‍ അമിത പലിശയ്ക്ക് മുപ്പതിനായിരം കോടി രൂപ കടമെടുത്ത സർക്കാരിന് കടത്തിൻ്റെ പലിശ പോലും അടയ്ക്കാൻ കഴിയാത്തതിനാലാണ് യാത്രക്കാരില്‍ നിന്നും ട്രോള്‍പിരിവ് നടത്താൻ ഇപ്പോള്‍ തീരുമാനിച്ചത്. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ട്രോള്‍പിരിവ് എന്ന ആവശ്യം തോമസ് ഐസക് മുന്നോട്ടു വെച്ചെങ്കിലും പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയാണുണ്ടായത്.
കിഫ്ബി വിദേശത്തുനിന്നും മസാല ബോണ്ട് മുഖേന കടം വാങ്ങിയത് വിദേശ വിനിമയ ചട്ടലംഘനമാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. കിഫ്ബി യോഗത്തില്‍ ചീഫ് സെക്രട്ടറിയും ധനസെക്രട്ടറിയും എതിർത്തിട്ടും ധനമന്ത്രി തോമസ് ഐസക്കിൻ്റെ പിടിവാശിയിലാണ് മസാല ബോണ്ട് വാങ്ങിയതെന്ന് യോഗത്തിൻ്റെ മിനിറ്റ്സില്‍ പറയുന്നു.
കിഫ്ബി കടമെടുത്തതിനെ വിവിധ സി. എ. ജി റിപ്പോർട്ടുകളില്‍ കുറ്റപ്പെടുത്തിയിരുന്നു.
നിയമസഭ അറിയാതെ ബജറ്റിന് പുറത്ത് കിഫ്ബി കടമെടുത്തതിനെ വിവിധ സി. എ. ജി റിപ്പോർട്ടുകളില്‍ കുറ്റപ്പെടുത്തിയിരുന്നു. കിഫ്ബിയുടെ സ്പെഷ്യല്‍ പർപ്പസ് വെഹിക്കിള്‍ മുഖേന നടത്തിയ വികസനപദ്ധതികളും സാമഗ്രി വാങ്ങലും സംബന്ധിച്ച കരാറുകള്‍ ഒന്നും സുതാര്യമല്ല. പല കാര്യത്തിലും വ്യക്തമായ ഓഡിറ്റിംഗ് നടന്നിട്ടില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.