മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രണത്തില്‍ സ്ത്രീകൊല്ലപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. കടുവയെ പിടികൂടിയാല്‍ വനത്തില്‍ തുറന്നുവിടില്ലെന്നും മൃഗശാലയിലേക്കോ സംരക്ഷണകേന്ദ്രത്തിലേക്കോ മാറ്റുമെന്നും പിടികൂടാൻ സാധിച്ചില്ലെങ്കില്‍ മയക്കുവെടി വച്ച് പിടികൂടുകയോ വെടിവച്ച് കൊല്ലുകയോ ചെയ്യുമെന്നതുൾപ്പടെ നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത് .
കടുവയെ വെടിവച്ച് കൊല്ലണം, എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ സുരക്ഷാ ഉറപ്പാക്കണം, പ്രിയദർശിനി തൊഴിലാളികള്‍ക്ക് കൂലിയോടുള്ള അവധി നല്‍കണം, പഞ്ചാരക്കൊല്ലിയിലെ വിദ്യാർത്ഥികള്‍ക്ക് കടുവയെ പിടികൂടുന്ന വരെ സ്കൂളിലേക്ക് പോകാൻ സർക്കാർ വാഹനം സജ്ജമാക്കണം. രാധയുടെ മക്കളില്‍ ഒരാള്‍ക്ക് സ്ഥിര ജോലി നല്‍കണം, നഷ്ടപരിഹാര തുക ബാക്കി ഉടനടി നല്‍കണം തുടങ്ങിയ ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്.
ദൗത്യത്തിന് അരുണ്‍ സക്കറിയ നേതൃത്വം നല്‍കും.
പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി സിസിഎഫ് കെ എസ് ദീപ, എഡിഎം ദേവകി കെ, ഡിഎഫ്‌ഒ മാർട്ടിൻ ലോവല്‍, ജനപ്രതിനിധികള്‍ എന്നിവ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. 10 ടീം അംഗങ്ങളെ നിരീക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് യോഗത്തിന് ശേഷം വയനാട് എഡിഎം അറിയിച്ചു. ദൗത്യത്തിന് അരുണ്‍ സക്കറിയ നേതൃത്വം നല്‍കും.
