കൊൽക്കൊത്ത: ആർ.ജി. കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന കേസില്‍ ശിക്ഷാ വിധി 20ന്. പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് സിയാല്‍ദാ അഡിഷണല്‍ ജില്ല സെഷൻസ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 2024 ഓഗസ്റ്റ് ഒമ്പതിനാണ് ഡോക്ടർ ക്രൂരമായി കൊല്ലപ്പെട്ടത്. തുടർന്ന് രാജ്യവ്യാപകമായി വൻ പ്രതിഷേധമുയർന്നു. ഓഗസ്റ്റ് പത്തിനാണ് കേസിലെ പ്രതിയും കൊല്‍ക്കത്ത പോലീസിന്റെ സിവിക് വൊളണ്ടിയറുമായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ മൃദേഹത്തിന് സമീപത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഇയർഫോണിന്റെ ഭാഗവും സി.സി ടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
വിധി സ്വാഗതം ചെയ്യുമെന്നും പ്രതിയുടെ മാതാവ്
കേസില്‍ മകനെ തൂക്കിക്കൊല്ലാൻ വിധിച്ചാലും എതിർപ്പില്ലെന്നും വിധി സ്വാഗതം ചെയ്യുമെന്നും പ്രതിയുടെ മാതാവ്. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളുടെ വേദന എത്രത്തോളമാണെന്ന് മനസിലാകുമെന്നും പറഞ്ഞു. എനിക്ക് മൂന്ന് പെണ്‍മക്കളാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അനുഭവിച്ച വോദന മനസിലാകും. അവൻ അർഹിക്കുന്ന ശിക്ഷ തന്നെയാണെന്നും, തൂക്കി കൊല്ലാൻ വിധിച്ചാലും ആ വിധിയെ താൻ സ്വാഗതം ചെയ്യുമെന്നും മാലതി റോയി പറഞ്ഞു. അവൻ അർഹിക്കുന്ന ശിക്ഷ എന്തു തന്നെയാണെങ്കിലും അതു ഏറ്റുവാങ്ങട്ടെയെന്നും പ്രതി സഞ്ജയ് റോയിയുടെ മാതാവ് പറഞ്ഞു.
